സ്വര്‍ഗ്ഗത്തില്‍ നടന്ന വിവാഹം

PTIPTI
ലോകത്തില്‍ ഏറ്റവും സുന്ദരിയായ യുവതിയെന്നാണ് ഹോളീവുഡ് ധാമം ജൂലിയാ റോബര്‍ട്സ് ഐശ്വര്യാ റായിയെ വിശേഷിപ്പിച്ചത്. മരതകപച്ചയാര്‍ന്ന കണ്ണുകളുടെ ആഴവും ചുണ്ടുകളുടെ വശ്യ തരളതയും ഉടലിന്‍റെ ഉജ്വലകാന്തിയും ഐശ്വര്യയെ അതിരറ്റ മോഹിനിയാക്കുന്നു. ഈ മംഗലാപുരംകാരി പിടിച്ചടക്കിയത് ഇന്ത്യന്‍ ആരാധകരെ മാത്രമല്ല. ഇന്ത്യയുടെ എക്കാലത്തെയും ആരാധനാ പാത്രങ്ങളായ ബോളീവുഡിലെ ഒന്നാമന്‍ ബച്ചന്‍ കുടുംബത്തെ ഒന്നടങ്കമായിരുന്നു.

ഓരോ ഇന്ത്യക്കാരന്‍റെയും സ്വപ്നത്തിലെ മോഹിനിയായ ഐശ്വര്യ ബോളിവുഡിലെ കരുത്തനായ അച്ഛന്‍റെ കരുത്തനായ മകന്‍റെ ഭാര്യയായത് ഏപ്രില്‍ 20 നായിരുന്നു. അമിതാഭിന്‍റെ മരുമകളായ ഐശ്വര്യയുടെയും ബോളീവുഡിലെ സൂപ്പര്‍ താരമായ അഭിഷേകിന്‍റെയും വിവാഹം തന്നെയാണ് ബോളീവുഡിലെ കഴിഞ്ഞ കാല വിശേഷങ്ങളിലെ പ്രധാനകാര്യം.

കഠിനാദ്ധ്വാനത്തിലൂടെ ഒന്നാം നിരയിലേക്ക് ഉയര്‍ന്ന ഭര്‍ത്താവ് അഭിഷേക് ലോകത്തിലെ ഏറ്റവും സുന്ദരികളായ യുവതികളില്‍ ഒരാളുടെ ഭര്‍ത്താവ് എന്ന നിലയില്‍ ആരാധകരുടെ അസൂയ മുഴുവന്‍ എറ്റുവാങ്ങുകയാണ്. ബെക്കാം-പോഷ് ദമ്പതികള്‍, ബ്രാഡ് പിറ്റ്-ആഞ്ജലീന ജൂലി, അജയ് ദേവ്ഗണ്‍-കാജല്‍ എന്നിവരെ പോലെ ഈ സെലിബ്രിറ്റി ദമ്പതികളുടെ വിശേഷങ്ങള്‍ എത്ര തന്നെ പറഞ്ഞിട്ടും പറഞ്ഞിട്ടും മാധ്യമങ്ങള്‍ക്ക് മതിവരുന്നില്ല.

ലോകത്തെ മുഴുവനും കടക്കണ്ണിന്‍റെ വലത്തില്‍ തടഞ്ഞു നിര്‍ത്തിയ വെള്ളാരംകല്ലിന്‍റെ കൃഷ്ണമണിയുള്ള സുന്ദരി എന്തു മാന്ത്രികതയാണ് ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ പ്രയോഗിച്ചതെന്നറിയില്ല. ഇന്ത്യന്‍ സിനിമയിലേക്ക് കാല്‍‌വച്ചപ്പോല്‍ തന്നെ അവരുടെ സൌന്ദര്യത്തെ ഏറ്റുവാങ്ങാന്‍ ഇന്ത്യ മുഴുവനും ആരാധകരുണ്ടായി. അഭിഷേകും മറിച്ചായിരുന്നില്ല. പരുക്കന്‍ നായകനായ അഭിഷേകിന്‍റെ പൌരുഷം ഇന്ത്യ മുഴുവനുള്ള വനിതകളെ ഇളക്കി മറിച്ചു.

ഇന്ത്യയുടെ വിശ്വോത്തര സൗന്ദര്യ റാണിയും അഭിനേത്രിയുമായ ഐശ്വര്യ ബച്ചന്‍റെ പിറന്നാള്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആണ്. 1973 നവംബര്‍ ഒന്നിന് മംഗലാപുരത്തായിരുന്നു ഐശ്വര്യയുടെ ജനനം. 2007ല്‍ ഐശ്വര്യക്ക് 34 വയസ്സ് തികഞ്ഞു. രണ്ടു വയസ്സിനിളയവനായ അഭിഷേകിനാകട്ടെ 32 വയസ്സും.മറൈന്‍ എഞ്ചിനീയറായ കൃഷ്ണരാജ റായിയും എഴുത്തുകാരിയായ വൃന്ദയുമാണ് മാതാപിതാക്കള്‍. അഭിയുടെ അമ്മയാകട്ടെ മുന്‍ ബോളിവുഡ് താരം ജയാബച്ചനും.

IFMIFM
ഏപ്രില്‍ 20നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹം ആഡംബരം ഒഴിവാക്കിയാണ് നടത്തിയതെന്ന് അമിതാഭ് ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും മാധ്യമ പ്രവര്‍ത്തകരെ എല്ലാം അകറ്റിനിര്‍ത്തി ആര്‍ഭാടത്തോടെ തന്നെയായിരുന്നു വിവാഹം എന്നതാണ് സത്യം. ബോളിവുഡ് താരങ്ങള്‍ക്ക് പോലും ക്ഷണക്കത്ത് ലഭിക്കാതിരുന്ന കല്യാണം, സിനിമ-മാധ്യമ ലോകത്തിന്‍റെ വിരുന്ന് തന്നെയായിരുന്നു. മാതാവ് തേജി ബച്ചന്‍ രോഗാതുരമായ അവസ്ഥയിലായതാണ് വിവാഹത്തിനു കൊഴുപ്പു കുറച്ചതിനു കാരണമായി അമിതാഭ് പറയുന്ന ന്യായീകരണം.

ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന സൂപ്പര്‍ താര വിവാഹത്തിന്‍റെ നിശ്ചയം ബച്ചന്‍റെ ജൂഹുവിലെ വസതിയില്‍ രാത്രി 8.30നും 9.30നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ആയിരുന്നു‍. ബച്ചന്‍ കുടുംബം എല്ലാ കാര്യത്തിലും നില നിര്‍ത്തിപ്പോന്ന രഹസ്യ ഭാവം ഇകാര്യത്തിലുമുണ്ടായിരുന്നു. വിവാഹവാര്‍ത്ത ബച്ചന്‍റെയും ആഷിന്‍റെയും കുടുംബങ്ങള്‍ ആദ്യമൊക്കെ നിഷേധിച്ചെങ്കിലും പൂജാ കര്‍മ്മങ്ങള്‍ക്കായി വാരണാസിയിലെത്തിയതോടെ പുറം ലോകമറിഞ്ഞു.

സംഭവബഹുലമായിരുന്നു ഇരുവരുടെയും കരിയര്‍ . 1994ലെ ലോകസുന്ദരിപ്പട്ടത്തോടെ ലൈംലൈറ്റിലായ ഈ സുന്ദരി സല്‍മാന്‍ ഖാനുമായും പിന്നീട് വിവേക് ഒബ്റോയിയുമായും ഉണ്ടായ പ്രേമബന്ധങ്ങളാലും വാര്‍ത്ത സൃഷ്ടിച്ചു. ഐശ്വര്യയുടെ പ്രണയവും വേര്‍പിരിയലുകളുമെല്ലാം ബോളിവുഡിനു ചൂടു വാര്‍ത്തകളായിരുന്നു.

അതു പോലെ തന്നെ അഭിഷേകിന്‍റെ കാര്യവും. ജെ പി ദത്തയുടെ റഫ്യൂജി എന്ന ചിത്രത്തില്‍ കരീനയ്‌ക്കൊപ്പം രംഗ പ്രവേശം ചെയ്ത അഭിഷേകിനെ ആദ്യ കാലത്ത് കൂടുതല്‍ പ്രശ്സ്തനാക്കിയത് കരിഷ്‌മയുടെ ഭാവി വരന്‍ എന്ന പേരിലായിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും അഭിനയ രംഗത്തു തുടരുമെന്നു പ്രഖ്യാപിച്ച ആഷ് ഇനി പൊല്ലാപ്പിനില്ലെന്നു ആദ്യം തന്നെ തീരുമാനമെടുത്തു. സല്‍മാനും വിവേകിനുമൊപ്പം അഭിനയിക്കില്ല എന്നായിരുന്നുആദ്യ പ്രഖ്യാപനം.

ഇതിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളും പുറത്തു വന്നു തുടങ്ങി. കല്യാണമൊക്കെ പൊടിപൊടിച്ചു നടന്നു. മാധ്യമ പ്രവര്‍ത്തകര്‍ മരക്കൊമ്പില്‍ തൂങ്ങിനിന്നു വരെ ചിത്രങ്ങള്‍ എടുത്തു. സര്‍വ്വീസ് ടാക്സ് അധികൃതര്‍ നോട്ടീസ് നല്‍കിയപ്പോഴാണ് ബച്ചന്‍ ഞെട്ടിയത്. എന്നാല്‍ ഇതിനെതിരെ ജയാബച്ചനും കൂട്ടരും നന്നായി പ്രതികരിച്ചതോടെ ഒതുങ്ങി.
PTIPTI


അഭിഷേകിന്‍റെ ഹോളിവുഡ് പ്രവേശത്തിനായി ഐശ്വര്യാ റായി ശുപാര്‍ശ നടത്തുന്നുണ്ടെന്നും വാര്‍ത്ത പരന്നു. ഇതും പതിവു പോലെ ആഷ നിഷേധിച്ചു. ഇപ്പോള്‍ ബോളീവുഡ് മാധ്യമങ്ങളുടെ പരവേശം ആഷിന്‍റെ വിശേഷം അറിയാനാണ്. വിവാഹത്തിനു ശേഷം ആഷിനെ കാത്തിരിക്കുന്നത് ഒട്ടേറെ പുതുമകളുള്ള വമ്പന്‍ ഹോളീവുഡ് തിരക്കഥകളാണ്.