ദുര്‍ഗാദേവിയുടെ ഉത്‌ഭവകഥ

ദുര്‍ഗാദേവിയുടെ ഉത്‌ഭവത്തെക്കുറിച്ച്‌ അനേകമാണ്‌ കഥകള്‍. അതിലേറ്റവും പ്രചാരമുളളത്‌ മഹിഷാസുരനുമായി ബന്ധപ്പെട്ട ഐതീഹ്യമാണ്‌.

ലോകങ്ങളെ വിറപ്പിച്ചിരുന്ന അസുരനാണ്‌ മഹിഷാസുരന്‍. ദേവന്മാര്‍ക്കോ ത്രിമൂര്‍ത്തികള്‍ക്കോ അവനെ ജയിക്കാനാവില്ല. സ്‌ത്രീക്ക്‌ മാത്രമേ തന്നെ നശിപ്പിക്കാനാവൂ എന്നൊരു വരവും മഹിഷാസുരന്‍ വാങ്ങിയിട്ടുണ്ട്.

ത്രിമൂര്‍ത്തികളുടെ ശക്തിയും മറ്റ്‌ ദേവന്മാരുടെ ചൈതന്യവും ആവാഹിച്ച്‌ ഒരു ശക്തിക്ക്‌ മാത്രമേ മഹിഷാസുരനിഗ്രഹം സാധ്യമാകൂ. ഈ ജ്ഞാനമുദിച്ചതോടെ അതിതീക്‌ഷ്‌ണമായ അഗ്നിജ്വാലകള്‍ ത്രിമൂര്‍ത്തികളുടെ വായില്‍ നിന്നും പുറപ്പെട്ടു. ഇവ ഒന്നായി ലയിച്ച്‌ ലോകകൈമായ ഒരു സുന്ദരപുഞ്‌ജം സ്‌ത്രീ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.അതാണ് ദുര്‍ഗ്ഗ.

അലൗകികമായി ആ തേജോരൂപത്തിന്‌ പത്ത്‌ കൈകളും മൂന്ന്‌ കണ്ണുകളുമുണ്ടായിരുന്നു. ലോകജനനിയും ആദിപരാശക്തിയും അനന്തകോടി ബ്രഹ്മാണ്ഡനായികയുമായ ജഗദംബികയ്‌ക്ക്‌ മുന്നില്‍ സകലലോകങ്ങളും സകല ദൈവങ്ങളും നമ്രശിരസ്കരായി.


പാര്‍വതി- കാളിയും ദുര്‍ഗ്ഗതന്നെ

സകല ലോകങ്ങളെയും നടുക്കുന്ന അലര്‍ച്ചയോടെ പത്തു കരങ്ങളിലുംആയുധങ്ങളുമായി സിംഹോപരി ദുര്‍ഗ മഹിഷാസുരനെ അതിഘോരമായ യുദ്ധത്തില്‍ നശിപ്പിച്ചു. ത്രിശൂലം നെഞ്ചില്‍ കുത്തിയിറക്കി. മഹിഷാസുരദമമടക്കി.

മഹാസുരന്‌ മോക്ഷം നല്‍കിയ ദുര്‍ഗ പിന്നീട്‌ സ്വാതിക രൂപിണിയും ഘോരരൂപിണിയുമായി ഭവിച്ചു. സാത്വിക രൂപിണിയായ ദുര്‍ഗയെ പാര്‍വ്വതിയായും ഘോരരൂപിണിയായ ദുര്‍ഗയെ കാളിയായും ആരാധിച്ചു. .

ദുര്‍ഗാ പൂജയുടെ പത്ത്‌ ദിവസവും ദുര്‍ഗയുടെ ഓരോ ഭാവത്തെയാണ്‌ പൂജിക്കുന്നത്‌. മന്ത്രയന്ത്രസഹിതമാണ്‌ അമ്മയുടെ പൂജ നിര്‍വ്വഹിക്കുന്നത്‌. പത്തുദിനങ്ങളിലും ദേവീ മാഹാത്മ്യവും പാരായണം ചെയ്യുന്നുപത്താം ദിവസം ദുര്‍ഗയുടെ പടുകൂറ്റന്‍ വിഗ്രഹങ്ങള്‍ പുഴയിലോ സമുദ്രത്തിലോ നിമജ്ജനം ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക