വീട്ടില്‍ ശൌചാലയമില്ല; യുവതി ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു

ബുധന്‍, 13 മെയ് 2015 (13:57 IST)
വീട്ടില്‍ ശൌചാലയം നിര്‍മ്മിക്കണമെന്ന നിരന്തരമായ ആവശ്യം ഭര്‍ത്താവ് അവഗണിച്ചതിനെത്തുടര്‍ന്ന്  ബീഹാറില്‍ യുവതി വിവാഹബന്ധം അവസാനിപ്പിച്ചു. വൈശാലി ജില്ലയിലെ 25 കാരിയായ സുനിത ദേവിയാണ് നാല് വര്‍ഷം നീണ്ടു നിന്ന തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്.

പഹര്‍പൂര്‍ബിഷന്‍പൂര്‍ പഞ്ചായത്തിലെ പച്ചക്കറിക്കച്ചവടക്കാരാനായ ധീരജ് ചൗധരിയെ 2011ലാണ്  സുനിത വിവാഹം കഴിച്ചത്. രണ്ട് മുറിയുളള ഒരു ചെറിയ വീട്ടിലാണ് കുട്ടികളില്ലാത്ത ഈ ദമ്പതിമാര്‍ താമസിച്ചിരുന്നത്. കക്കൂസ് വേണമെന്ന തന്റെ ആവശ്യം സാധിച്ചു തരുന്നതില്‍ നിന്ന് പല ഒഴികഴിവുകള്‍ പറഞ്ഞ് ഭര്‍ത്താവ് ഒഴിവാക്കുകയായിരുന്നുവെന്ന് സുനിത പറുന്നു.

താന്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്ത് പോകുമ്പോള്‍ പലവിധം അപമാനങ്ങളും സഹിക്കേണ്ടി വന്നതായും സുനിത പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സുനിത ഭര്‍തൃവീട് ഉപേക്ഷിച്ചത്.  തന്റെ പക്കല്‍  പണം ഇല്ലാത്തതിനാലാണ് കക്കൂസ് പണിയാന്‍ സാധിക്കാത്തതെന്ന് സുനിതയുടെ ഭര്‍ത്താവ് ധീരജ് വ്യക്തമാക്കുന്നു. ഇന്നും ഇന്ത്യയിലെ ഉള്‍നാടുകളില്‍ ആളുകള്‍ തുറസ്സായ സ്ഥലത്താണ് മലമൂത്രവിസര്‍ജ്ജനം നടത്താറുള്ളത്. സര്‍ക്കാരിന്റെ നിര്‍മല്‍ ഭാരത് അഭിയാന്‍ പദ്ധതി പ്രകാരം 10,000 രൂപയാണ് കക്കൂസ് നിര്‍മ്മിക്കാനായി ഓരോ വീടിനും അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഈ തുക കക്കൂസ് നിര്‍മ്മിക്കാന്‍ പര്യാപ്തമല്ലെന്ന വിമര്‍ശനമുണ്ട്.

വെബ്ദുനിയ വായിക്കുക