ഈ 'ഇന്ത്യ'യെ മോദി പേടിക്കണം; പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത ഈ മൂന്ന് പേര്‍

വ്യാഴം, 27 ജൂലൈ 2023 (10:07 IST)
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ തിരഞ്ഞെടുപ്പുകളെ പോലെ ആകില്ല കാര്യങ്ങള്‍. 2019 ലും 2014 ലും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന് വരെ മോദി പ്രഭാവത്തിനു മുന്നില്‍ അടിതെറ്റി. എന്നാല്‍ 2024 ല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ആര്‍ക്കും ഒറ്റയ്ക്ക് നിന്ന് മോദി പ്രഭാവത്തെ മറയ്ക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലായ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തവണ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. എന്ത് വില കൊടുത്തും ബിജെപിയെ തോല്‍പ്പിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. 
 
2024 ലക്ഷ്യമിട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന് 'ഇന്ത്യ' എന്നാണ് പേരിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് തന്നെയാണ് ഈ പ്രതിപക്ഷ കൂട്ടായ്മയ്ക്ക് നേതൃത്വം വഹിക്കുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെ തങ്ങളുടെ കൂട്ടായ്മയിലേക്ക് എത്തിച്ചത്. 
 
പശ്ചിമ ബംഗാളില്‍ കരുത്തരായ തൃണമൂല്‍ കോണ്‍ഗ്രസ്, തമിഴ്‌നാട്ടില്‍ ഭരിക്കുന്ന ഡിഎംകെ, ഡല്‍ഹിയിലും പഞ്ചാബിലും അധികാരമുള്ള ആം ആദ്മി, ബിഹാറിലെ ശക്തരായ ജനതാദള്‍ യുണൈറ്റഡ്, രാഷ്ട്രീയ ജനതാ ദള്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, എന്‍സിപി, സിപിഎം, പിഡിപി തുടങ്ങി ശക്തരായ പ്രാദേശിക പാര്‍ട്ടികളെല്ലാം 'ഇന്ത്യ' എന്ന പ്രതിപക്ഷ കൂട്ടായ്മയില്‍ ഉണ്ട്. 26 പാര്‍ട്ടികളുടെ സമന്വയമാണ് ഈ കൂട്ടായ്മ. 
 
പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും ബിജെപി പയറ്റിയ തന്ത്രം. ഇത്തവണ അതിനു അവസരം നല്‍കാതിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്. പ്രതിപക്ഷ ഐക്യത്തിനും ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനും വേണ്ടി വ്യക്തിഗത നേട്ടങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ വരെ പ്രാദേശിക പാര്‍ട്ടികള്‍ ഇത്തവണ തയ്യാറാണ്. ഇതാണ് മോദിക്കുള്ള ഭീഷണിയും. പ്രതിപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാല്‍ ബിജെപിക്ക് അത് വലിയ തിരിച്ചടിയാകും. 
 
മൂന്ന് നേതാക്കളെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആദ്യ പേര് രാഹുല്‍ ഗാന്ധിയുടെ തന്നെയാണ്. എല്ലാ പ്രതിപക്ഷ നേതാക്കളുമായി വളരെ അടുത്ത സൗഹൃദമാണ് രാഹുലിന് ഉള്ളത്. മാത്രമല്ല നരേന്ദ്ര മോദിക്കെതിരെ പോരാട്ടം നടത്താന്‍ രാഹുല്‍ തന്നെയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാക്കളില്‍ വലിയൊരു വിഭാഗത്തിനും അഭിപ്രായമുണ്ട്. 
 
ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ പേരും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ട്. ഒരു വനിത പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്നത് ബിജെപിക്കെതിരായ ആയുധമാക്കാന്‍ സാധിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍. ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥി വേണമെന്ന ആശയം വന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പേരും പരിഗണിക്കാന്‍ സാധ്യതയുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍