'ഹണിട്രാപ്': വരുൺ ഗാന്ധിക്കെതിരെ തന്ത്രപരമായ മൗന‌വ്രതവുമായി ബി ജെ പി

ശനി, 22 ഒക്‌ടോബര്‍ 2016 (08:04 IST)
ബി ജെ പി എംപി വരുൺ ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങളോട് പ്രതികരിക്കാതെ തന്ത്രപരമായ മൗനത്തിലാണ് ബി ജെ പി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടയിലാണ് സംസ്ഥാനത്ത് സ്വാധീനമുള്ള ഒരു നേതാവിനെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്നത് ശരിയല്ലെന്നാണ് പാർട്ടിയുടെ നയം.
 
പ്രതിരോധ രഹസ്യങ്ങൾ ചോർത്തികൊടുത്തുവെന്ന സ്വരാജ് അഭിയാൻ നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദര്‍ യാദവിന്റെയും ആരോപണങ്ങൾക്ക് മറുപടി പറയാൻ പാർട്ടിക്ക് കഴിയില്ലെന്നും ഈ വിഷയത്തിൽ പാർട്ടിയെ വലിച്ചിഴക്കെണ്ടെന്നുമായിരുന്നു മുതിർന്ന നേതാക്കളുടെ തീരുമാനം. നേതൃത്വത്തിന് വരുണിനോട് താൽപ്പര്യമില്ലാത്തതിനാൽ വിഷയത്തോട് പ്രതികരിക്കാൻ രണ്ടാം നിര നേതാക്കളും മുന്നോട്ട് വന്നിട്ടില്ല.
 
ആരോപണത്തിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് വരുൺ ഗാന്ധി പറഞ്ഞിരുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്ന് വരുൺ ഗാന്ധി വ്യക്തമാക്കി. 2004-ല്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതുമുതല്‍ തനിക്ക് വര്‍മയുമായി ബന്ധമില്ലെന്നും വരുൺ വ്യക്തമാക്കി. 
 
സ്ത്രീകളെ ഉപയോഗിച്ചു കെണിയൊരുക്കുന്ന‘ഹണി ട്രാപ്പി’ൽ വരുൺ ഗാന്ധി കുടുങ്ങിയെന്നും പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാരൻ അഭിഷേക് വർമക്കും ആയുധകടത്തുകാർക്കും വരുൺ ഗാന്ധി പ്രതിരോധരഹസ്യങ്ങൾ ചോർത്തിക്കൊടുത്തുവെന്നാണ് ആരോപണം. ആരോപണങ്ങൾ ഉന്നയിക്കാനല്ലാതെ യാതോരു തെളിവും അവർക്ക് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും വരുൺ ഗാന്ധി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക