ഉത്തർപ്രദേശിലെ തോൽവി, എല്ലാ പഴിയും യോഗിയുടെ തലയിലിട്ട് ബിജെപി അവലോകന റിപ്പോർട്ട്

അഭിറാം മനോഹർ

വെള്ളി, 19 ജൂലൈ 2024 (09:35 IST)
ഉത്തര്‍പ്രദേശ് ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ലോകസഭാ തിരെഞ്ഞെടുപ്പ് തോല്‍വിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം യോഗി ആദിത്യനാഥിന്റെ തലയിലിട്ട് പാര്‍ട്ടി അവലോകന റിപ്പോര്‍ട്ട്.  ഇക്കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പിന്റെ പരാജയകാരണങ്ങള്‍ വിശദീകരിക്കുന്ന 14 പേജുള്ള റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചു. പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, സര്‍ക്കാര്‍ ജോലികളിലെ കരാര്‍ നിയമനം തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ അസംതൃപ്തരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
 
അമേഠി,അയോധ്യ മണ്ഡലങ്ങളിലെ തോല്‍വിക്ക് ഊന്നല്‍ നല്‍കിയുള്ള റിപ്പോര്‍ട്ടില്‍ 40,000ത്തോളം പേരുടെ അഭിപ്രായമാണ് ശേഖരിച്ചത്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ 8 ശതമാനം വോട്ട് വിഹിതമാണ് കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ നഷ്ടമായത്. പ്രധാനമായും 6 കാരണമാണ് ഇതിന് പിന്നിലെന്ന് റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാന ഭരണത്തിലെ വീഴ്ച, ഭരണതലത്തിലെ ഇടപെടല്‍,പാര്‍ട്ടി പ്രവര്‍ത്തകരിലെ അസംതൃപ്തി,കരാര്‍ നിയമനം,സംവരണ വിഷയത്തിലെ നിലപാട് എന്നിവ ഇതില്‍ പെടുന്നു.
 
 അതേസമയം യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഡല്‍ഹിയിലെത്തി രാജി സന്നദ്ധത അറിയിച്ചു. പാര്‍ട്ടി സംഘടനാ തലത്തില്‍ പ്രവര്‍ത്തിക്കാമെന്ന് മൗര്യ അറിയിച്ചു. തിരെഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാര്‍ട്ടിക്കെതിരായിരുന്നുവെന്ന വിമര്‍ശനവും യുപി ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. ഇതിനിടെയില്‍ യോഗിയെ മാറ്റി ഒബിസി വിഭാഗത്തില്‍ നിന്നുള്ള ജനപ്രതിനിധിയെ മുഖ്യമന്ത്രിയാക്കണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍