പഹല്‍ഗാം ഭീകരാക്രമണം: പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 ഏപ്രില്‍ 2025 (10:36 IST)
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു. വീടുകള്‍ തകര്‍ക്കുമ്പോള്‍ വീടിനുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. ഭീകരാക്രമണത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ അവിടെ നിന്നും മാറിയിരുന്നു. ത്രില്‍ സ്വദേശിയായ ആസിഫ് ഹുസൈന്‍, ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ഇരുവര്‍ക്കും ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധം ഉണ്ടായിരുന്നതായി നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു.
 
ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയില്‍ നിന്ന് ആറു പേരും, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും ആന്ധ്രാപ്രദേശ്, കേരളം, യുപി, ഒഡീഷാ, ബീഹാര്‍, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കാശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചത്. കൂടാതെ നേപ്പാളില്‍ നിന്നുള്ള ഒരാളും കൊല്ലപ്പെട്ടു.
 
അതേസമയം കഴിഞ്ഞ ദിവസം ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തു. പാക് റേഞ്ചേഴ്‌സ് ആണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പി കെ സിംഗ് ആണ് പാകിസ്താന്റെ കസ്റ്റഡിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് ജവാനെ സൈന്യം കസ്റ്റഡിയിലെടുത്തത്. പഞ്ചാബ് അതിര്‍ത്തിയിലാണ് സംഭവം. 
 
സീറോ ലൈന്‍ കഴിഞ്ഞ് 30 മീറ്റര്‍ അകലെ വച്ചാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ തോക്ക് അടക്കമുള്ളവ പിടിച്ചെടുക്കുകയും പരിശോധന നടത്തുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യന്‍ സൈന്യത്തിലെയും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിലെയും ഉദ്യോഗസ്ഥര്‍ ഫ്‌ലാഗ് മീറ്റിംഗ് ആരംഭിച്ചു. ഇരു രാജ്യങ്ങളും സമീപകാലത്ത് ഏറ്റവും സംഘര്‍ഷാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് സംഭവം നടക്കുന്നത് എന്നത് പ്രശ്‌നം ഗുരുതരമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍