ഹിമാചല്‍ ദുരന്തം: അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു

തിങ്കള്‍, 9 ജൂണ്‍ 2014 (17:15 IST)
ഹിമാചല്‍ പ്രദേശില്‍ ഒഴുക്കില്‍പെട്ട് കാണാതായ 24 വിദ്യാര്‍ഥികളില്‍ അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു. ഹൈദരാബാദിലെ വി‌എന്‍‌ആ‍ര്‍ വിജ്ഞാന ജ്യോതി എഞ്ചീനിയറിംഗ് കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഒഴുക്കില്‍‌പ്പെട്ടത്. മാണ്ഡിയിലെ ബിയാസ് നദിയിലാണ് അപകടമുണ്ടായത്. 
 
കാണാതായവരില്‍ ആറു പേര്‍ പെണ്‍കുട്ടികളാണ്. മണാലിയിലേക്ക് പോകുകയായിരുന്ന 60 ഓളം വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘം ചിത്രങ്ങള്‍ പകര്‍ത്താനായി ബിയാസ് നദീതീരത്ത് ഇറങ്ങിയപ്പോളാണ് അപകടത്തില്‍ പെട്ടത്. 
 
തൊട്ടടുത്തുള്ള ലാര്‍ഗി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതാണ് അപകട കാരണം. ഡാമില്‍ നിന്നുള്ള കുത്തൊഴുക്കില്‍ വിദ്യാര്‍ഥികള്‍ ഒലിച്ചുപോകുകയായിരുന്നു. സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുങ്ങല്‍ വിദഗ്ധരെയും പരിശോധനയ്ക്ക് എത്തിക്കും.
 
കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി സ്ഥലത്ത് സന്ദര്‍ശനം നടത്തി. ഹിമാചല്‍ പ്രദേശ് വിദ്യാഭ്യാസമന്ത്രിയുമായി സംഭവത്തെ കുറിച്ച് സംസാരിച്ചതായും ഇറാനി ട്വീറ്റ് ചെയ്തു.
 

വെബ്ദുനിയ വായിക്കുക