കേന്ദ്രത്തിനെതിരെ ശബ്ദമുയര്‍ത്തണം; വേണ്ടത് കേരളമുള്‍പ്പെട്ട ദ്രാവിഡ മുന്നേറ്റം - കമല്‍‌ഹാസന്‍

വ്യാഴം, 18 ജനുവരി 2018 (17:59 IST)
കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെങ്കില്‍ ദ്രാവിഡ സ്വത്വത്തിനു കീഴിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിക്കണമെന്ന് നടൻ കമൽഹാസൻ.

തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങള്‍ ദ്രാവിഡ സ്വത്വത്തിന് കീഴില്‍ ഒന്നിച്ചാല്‍ കേന്ദ്രത്തിന്റെ അവഗണനകളെ നേരിടാന്‍ സാധിക്കും. ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ദ്രാവിഡരാണ്. ഒന്നിച്ചു നിന്നാല്‍ ഡൽഹിയോടു ചങ്കൂറ്റത്തോടെ സംസാരിക്കാനുള്ള കരുത്ത്  നമുക്കുണ്ടാകുമെന്നും കമല്‍ വ്യക്തമാക്കി.

നമ്മുടെ ദ്രാവിഡ സത്വം ദക്ഷിണേന്ത്യയാകെ ഉൾക്കൊണ്ടാൽ കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന പരാതി ഇല്ലാതാക്കാനാകും. ദ്രാവിഡ സ്വതം എന്നത് തമിഴ് സംസാരിക്കുന്നവരെക്കുറിച്ച് മാത്രം പറയേണ്ടതല്ല. മറ്റ് ഭാഷക്കാര്‍ക്ക് കൂടി അത് ബാധകമാണ്.  സംസ്ഥാനങ്ങള്‍ തമ്മില്‍ വ്യത്യസ്തതകള്‍ ഉണ്ടെങ്കിലും യോജിപ്പ് വേണമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ദ്രാവിഡ സ്വത്വം ഇന്ത്യയാകെ വ്യാപിച്ചു കിടക്കുന്നതായി ചരിത്രപരവും നരവംശശാസ്ത്രപരവുമായ തെളിവുകളുണ്ട്. ചരിത്രം, നരവംശശാസ്ത്രം, പുരാവസ്തുശാസ്തം തുടങ്ങിയവയെല്ലാം ദ്രവീഡയനിസം ഇന്ത്യയിലുണ്ടായിരുന്നതിന്റെ തെളിവ് നൽകുന്നു. ഇതിന്റെ പേരിൽ ആഘോഷമോ നശിപ്പിക്കലോ പാടില്ല. ഇതു നമ്മുടെ സ്വത്വമാണെന്നും കമൽ പറഞ്ഞു.

മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. സന്തോഷവും സമൃദ്ധിയുമുള്ള തമിഴ്നാടായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. കലാമിനെ പോലെ എനിക്കും ഒരുപാട് സ്വപ്നങ്ങളുണ്ട്. എന്റെ യാത്രകളും കലാമിനുള്ള സ്വപ്‌നത്തിലേക്കാണ്. അതിനാലാണ് കലാമിന്റെ വസതിയിൽനിന്നു സംസ്ഥാന പര്യടനം ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും തമിഴ് മാസികയിലെ പംക്തിയില്‍ കമല്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍