ഭാരത് ബന്ദിൽ ഉത്തരേന്ത്യയിൽ വ്യാപക അക്രമം; 5 മരണം, ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു - പരുക്കേറ്റവര്‍ നിരവധി

തിങ്കള്‍, 2 ഏപ്രില്‍ 2018 (15:39 IST)
വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ ഉത്തരേന്ത്യയിൽ പരക്കെ അക്രമം. മദ്ധ്യപ്രദേശിൽ ഉണ്ടായ അക്രമങ്ങളിൽ 5 പേർ മരിച്ചു. മൊറേനയിലുണ്ടായ സംഘർഷത്തിൽ രണ്ട് പേരാണ് മരിച്ചത്. ഭിന്ദ് ജില്ലയിൽ രണ്ടു പേരും മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയിടങ്ങളിലാണ് അക്രമ സംഭവങ്ങള്‍ വന്‍‌തോതില്‍ അരങ്ങേറുന്നത്.

രാജസ്ഥാനിൽ കാറുകൾക്കും വീടിനും തീയിട്ടു. ട്രെയിനുകൾ തടയുകയും കല്ലേറുണ്ടായി. ഒഡിഷയിലെ സാംബൽപുരിൽ സമരക്കാർ ട്രെയിൻ സർവീസ് തടഞ്ഞു. ഗ്വാളിയോറിൽ പ്രതിഷേധ പ്രകടനത്തിനിടെ കൈത്തോക്കുപയോഗിച്ച് അക്രമി വെടിവയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യം വാർത്താ ഏജൻസിയായ എഎൻഐ പുറത്ത് വിട്ടു.

ഗുജറാത്തിലെ സൗരാഷ്ട്ര,​ ഭവ്നാഗർ,​ അമ്രേലി,​ ഗിർ സോമനാഥ് ജില്ലകളില്‍ സംഘർഷം പടർന്നു പിടിച്ചു. പലയിടത്തും  പ്രതിഷേധക്കാർ റോഡുകള്‍ ഉപരോധിച്ചു.  

32 ശതമാനം ദളിതരുള്ള പഞ്ചാബിൽ സർക്കാർ പൊതുഗതാഗതം നിർത്തിവച്ചു. മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളും തടഞ്ഞിരിക്കുകയാണ്. ഗ്വാളിയോർ,​ മൊറേന,​ ഭിന്ദ് എന്നിവിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ ജില്ലാ ഭരണകൂടം നിരോധിച്ചു.

പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളിൽ ഉടൻ അറസ്റ്റ് പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് ദളിത് സംഘടനകൾ ബന്ദ് നടത്തുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള നിരവധി സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍