വേദങ്ങളെ മാതൃകയാക്കി നിയമപരിഷ്‌കരണം നടത്തണം; തെളിവുനിയമം പരിഷ്‌കരിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പുതിയ ഘട്ടത്തിലേക്ക് നയിക്കുമെന്നും കമ്മീഷന്‍ അംഗം

ശനി, 15 ഒക്‌ടോബര്‍ 2016 (09:40 IST)
വേദങ്ങളും ഉപനിഷത്തുകളും ശാസ്ത്രവും അനുസരിച്ച് ഇന്ത്യന്‍ തെളിവുനിയമം പരിഷ്‌കരിക്കണമെന്ന് ദേശീയ നിയമ കമ്മീഷന്‍ അംഗം അഭയ് ഭരദ്വാജ്. 144 വര്‍ഷം പഴക്കം ചെന്നതാണ് ഇന്ത്യന്‍ തെളിവുനിയമം. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് പൊതു സിവില്‍ കോഡ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
 
ന്യൂസ് 18 ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു അഭയ് ഭരദ്വാജ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് പുതുചൈതന്യം ഉണ്ടാക്കാന്‍ പുരാതന മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവുനിയമം പരിഷ്കരിക്കണം.
 
ജൈന നിയമത്തില്‍ തെളിവുകളെക്കുറിച്ച് ഏഴ് ശ്ലോകങ്ങളുണ്ടെന്നും ജഡ്‌ജിമാര്‍ ഇത് പ്രയോജനപ്പെടുത്തിയാല്‍ വിചാരണ കോടതിമുതല്‍ സുപ്രീംകോടതി വരെ വിധിപ്രസ്താവത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകില്ലെന്നും ഭരദ്വാജ് പറഞ്ഞു.
 
രാജ്യത്തെ നിലവിലുള്ള നിയമങ്ങളുടെ പരിഷ്കരണത്തിന് ഉപദേശം നല്കാന്‍ നിയോഗിക്കപ്പെട്ട സമിതിയാണ് നിയമ കമ്മീഷന്‍. ഗുജറാത്തില്‍ നിന്നുള്ള അഭിഭാഷകനാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷമാണ് നിയമ കമ്മീഷനില്‍ പാര്‍ട് ടൈം അംഗമായത്.

വെബ്ദുനിയ വായിക്കുക