ഒ പി എസിന്റെ പുറത്താക്കൽ നടപടികള്‍ തുടരുന്നു; ശശികലയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പളനിസാമിയെയും പാർട്ടിയിൽനിന്നു പുറത്താക്കി

വെള്ളി, 17 ഫെബ്രുവരി 2017 (19:05 IST)
പാർട്ടി തിരിച്ചു പിടിക്കാൻ മറുതന്ത്രങ്ങളുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ പുറത്താക്കൽ നടപടികള്‍ തുടരുന്നു. അണ്ണാ ‍ഡിഎംകെ ഇടക്കാല ജനറൽ സെക്രട്ടറി ശശികല, വെങ്കിടേഷ്, ടി.ടി.വി. ദിനകരൻ എന്നിവർക്കുപുറമെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും പാർട്ടിയിൽനിന്നു പുറത്താക്കിയതായി പനീർസെൽവം വിഭാഗത്തിന്റെ പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ.മധുസൂദനൻ വ്യക്തമാക്കി.
 
പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ശശികലയുടെ ബന്ധുകൂടിയായ ടി ടി വി ദിനകരനെ നിയമിച്ച നടപടി നിയമ വിരുദ്ധമാണെന്നും ഭരണഘടന അനുസരിച്ച് അഞ്ചുവര്‍ഷം പാര്‍ട്ടി അംഗമായിരുന്ന ആളെ മാത്രമേ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കാന്‍ കഴിയൂവെന്നും അതിനാല്‍ അദ്ദേഹത്തെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതായും മധുസൂദനന്‍ അറിയിച്ചു.  
 
വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എടപ്പാടി കെ പളനിസാമി ശനിയാഴ്ച നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നേരിടാനിരിക്കെയാണ് ഈ നടപടി. ഇതിനിടയിലാണ് പനീര്‍സെല്‍വം പക്ഷം ശശികല അടക്കമുള്ളവരെ പുറത്താക്കിയത്. ഇതിനിടെ, മൈലാപ്പൂര്‍ എം എല്‍ എ എം നടരാജന്‍ പനീര്‍സെല്‍വം പക്ഷത്ത് ചേരുകയാണെന്ന് പ്രഖ്യാപിച്ചു. വിശ്വാസവോട്ടെടുപ്പ് സമയത്ത് പളനിസാമിക്ക് അനുകൂലമായി അദ്ദേഹം വോട്ടു ചെയ്യില്ലെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക