രാമക്ഷേത്ര നിര്‍മാണത്തിനായുള്ള പണപ്പിരിവ്; ലഭിച്ചത് 15,000 വണ്ടിച്ചെക്ക്, 22 കോടി രൂപ

വെള്ളി, 16 ഏപ്രില്‍ 2021 (17:38 IST)
രാമക്ഷേത്ര നിര്‍മാണത്തിനായുള്ള പണപ്പിരിവില്‍ 22 കോടി രൂപ മൂല്യം വരുന്ന വണ്ടിച്ചെക്കാണ് ലഭിച്ചത്. ക്ഷേത്ര നിര്‍മാണത്തിനായി ധനസമാഹരണം നടത്തിയ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കാണ് 15,000 വണ്ടിച്ചെക്കുകള്‍ ലഭിച്ചത്. ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നടത്തിയ ഓഡിറ്റിങ്ങിലാണ് ഇക്കാര്യം വ്യക്തമായത്. 
 
അക്കൗണ്ടില്‍ പണമില്ലാത്തതിനാലും മറ്റ് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലവുമാണ് ഇത്രയും ചെക്കുകള്‍ മടങ്ങിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെക്ക് നല്‍കിയ ആളുടെ ഒപ്പിലെ പൊരുത്തക്കേടുകളും തിരിച്ചടിയായിട്ടുണ്ട്. 
 
മടങ്ങിയ ചെക്കുകള്‍ തന്നവര്‍ക്ക് തന്നെ തിരികെനല്‍കുമെന്നും പിഴവുകള്‍ തിരുത്താന്‍ അഭ്യര്‍ഥിക്കുമെന്നും ട്രസ്റ്റ് അധികൃതര്‍ പറഞ്ഞു. ബാങ്ക് അധികൃതരുമായി ചേര്‍ന്ന് പിഴവുകള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്നും ട്രസ്റ്റ് വ്യക്തമാക്കി. ചെക്കിലെ പിഴവുകള്‍ തിരുത്തുന്നതിന് വ്യക്തികള്‍ക്ക് ബാങ്കുകള്‍ അവസരം നല്‍കും. 
 
ജനുവരി 15 മുതല്‍ ഫെബ്രുവരി 17 വരെയാണ് രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ധനസമാഹരണം നടന്നത്. 2,500 കോടി രൂപയോളം പിരിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 2024 ഓടെ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ അവകാശവാദം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍