അണ്ണാഡിഎംകെ രാഷ്ട്രീയം പിളര്‍പ്പിലേക്ക് ? ചിന്നമ്മ ക്യാമ്പില്‍ ഭിന്നത രൂക്ഷം, മന്ത്രിമാർ പാർട്ടി വിടുന്നു

തിങ്കള്‍, 17 ഏപ്രില്‍ 2017 (16:37 IST)
വികെ ശശികലയുടെ കുടുംബാധിപത്യത്തില്‍ അണ്ണാ ഡിഎംകെയിൽ വീണ്ടും പൊട്ടിത്തെറിക്കു കളമൊരുങ്ങുന്നതായി റിപ്പോർട്ട്. ശശികലയുടെ അനന്തരവനായ ടിടിവി ദിനകരനെതിരെയുള്ള അതൃപ്തി വര്‍ധിക്കുന്നതും ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പില്‍ ദിനകരനും മറ്റു ചില മന്ത്രിമാരും കാശൊഴുക്കി വോട്ട് നേടാന്‍ ഇറങ്ങിയതും ചില മുതിര്‍ന്ന നേതാക്കളെ തിരിഞ്ഞു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് സൂചന.
 
ഇതേ തുടര്‍ന്ന് എടപ്പാടി പളനിസാമി മന്ത്രിസഭയിലെ ഭൂരിഭാഗവും പാർട്ടി വിടുകയാണെന്ന മുന്നറിയിപ്പു നൽകിയതായും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മുൻ മുഖ്യമന്ത്രി ഒ പനീർസെൽവവുമായി ഒന്നിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് ചില നേതാക്കള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  
 
പാർട്ടി ജനറൽ സെക്രട്ടറി വി കെ ശശികലയും അനന്തരവൻ ദിനകരനും രണ്ടു ദിവസത്തിനുള്ളിൽ തല്‍ സ്ഥാനങ്ങൾ ഒഴിയണമെന്ന ആവശ്യമാണ് മന്ത്രിമാർ ഉന്നയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. സ്വയം രാജിവക്കാന്‍ തയ്യാറാകുന്നതാണ് ഇരുവര്‍ക്കും നല്ലത്. ഇല്ലെങ്കിൽ തങ്ങൾ മറ്റു നടപടികളിലേക്കു നീങ്ങുമെന്നും ആ തീരുമാനത്തിൽനിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നും മന്ത്രിമാരിലൊരാൾ പറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
 
ഇതേ തുടര്‍ന്ന് ഒപിഎസ് ക്യാമ്പില്‍ തുടര്‍ച്ചയായ യോഗങ്ങളും നടക്കുന്നുണ്ട്. ടിടിവി ദിനകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കോഴ ഏര്‍പ്പെടുത്തിയെന്ന് കാണിച്ച് ഡല്‍ഹി പൊലീസ് കേസെടുത്തതും മന്നാര്‍ഗുഡി മാഫിയക്കെതിരെ പാളയത്തില്‍ പടയൊരുക്കം ശക്തമാക്കിയിട്ടുണ്ട്. ഇത് വലിയൊരു പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്നും അതോടെ പളനിസാമി സര്‍ക്കാര്‍ വീഴാന്‍ സാധ്യതയുണ്ടെന്നും ഒപിഎസ് ക്യാംപ് കണക്കുകൂട്ടുന്നു.

വെബ്ദുനിയ വായിക്കുക