ആലിംഗനം പുതിയ തലത്തിലേക്ക്; രാഹുല്‍ മര്യാദ പാലിച്ചില്ലെന്ന് സ്‌പീക്കര്‍ - അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് ബിജെപി

വെള്ളി, 20 ജൂലൈ 2018 (18:31 IST)
ലോക്‌സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മര്യാദ പാലിച്ചില്ലെന്ന് സ്‌പീക്കര്‍ സുമിത്ര മഹാജന്‍. രാഹുല്‍ പ്രധാനമന്ത്രി പദവിയെ അവഹേളിച്ചു. ഇത്തരം പ്രകടനങ്ങളുടെ വേദി പാർലമെന്റിന്റെ പുറത്ത് മതിയെന്നും സ്‌പീക്കര്‍ കൂട്ടിച്ചേർത്തു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ സഭാ മര്യാദ പാലിച്ചില്ല. സഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെ നരേന്ദ്ര  മോദിയെ കെട്ടിപ്പിടിച്ചത് ശരിയായില്ല. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ് മാനിക്കണമെന്നും സ്‌പീക്കര്‍ പറഞ്ഞു.

ലോക് സഭയിൽ ചില മര്യാദകൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ആലിംഗനങ്ങളെ വിലക്കുന്നില്ലെങ്കിലും അംഗങ്ങൾ സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും സ്‌പീക്കര്‍ വ്യക്തമാക്കി.

രാഹുലിന്റെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ബിജെപി രാഹുലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്നും അറിയിച്ചു. പാർലമെന്റിൽ ചിപ്കോ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചയാളാണ് രാഹുലെന്ന് ബിജെപി ആരോപിച്ചു.

അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടെ തന്റെ 45 മിനിട്ട് പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ മോദിയുടെ അടുത്തെത്തി ആലിംഗനം ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരെ ശക്തമായ പ്രതികരിച്ച ശേഷമായിരുന്നു ഈ നടപടി. ഇതാണ് ഭരണഭക്ഷത്തിന്റെ എതിര്‍പ്പിന് കാരണമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍