കുടുക്കിയതോ കുടുങ്ങിയതോ ?; നാര്‍സിംഗിന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു - ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും

ബുധന്‍, 27 ജൂലൈ 2016 (18:11 IST)
ഭക്ഷണത്തിൽ ഉത്തേജക മരുന്ന് കലർത്തി തന്നെ കുടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി റിയോ ഒളിമ്പിക്‍സില്‍  ഇന്ത്യൻ പ്രതീക്ഷയായിരുന്ന ഗുസ്തിതാരം നര്‍സിംഗ് യാദവ് നല്‍കിയ പരാതിയിൽ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സോനിപ്പത്ത് പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

ഒരു ദേശീയ ഗുസ്‌തി താരത്തിന്റെ ഇളയ സഹോദരന്‍ യാദവിന്റെ ഭക്ഷണത്തിൽ ഉത്തേജക മരുന്ന് കലർത്തിയിട്ടുണ്ടോ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കും.

അതേസമയം, നര്‍സിംഗ് യാദവിനെതിരെ ഗൂഡാലോചന നടന്നെന്ന സൂചനയുടെ പശ്ചാത്തലത്തില്‍ നാഡയുടെ അച്ചടക്ക സമിതി ഡല്‍ഹിയില്‍ യോഗം ചേരുകയാണ്. നാഡ അച്ചടക്ക സമിതിയുടെ അനുകൂല നിലപാടുണ്ടായാല്‍ വീണ്ടും ഉത്തേജക പരിശോധന നടത്തി നര്‍സിംഗ് യാദവിനു നിരപരാധിത്വം തെളിയിക്കാം. എന്നാല്‍ അച്ചടക്ക സമിതിയുടെ തീരുമാനം എതിരാണെങ്കില്‍ പകരക്കാരനായി പ്രവീണ്‍ റാണയെ അയക്കാന്‍ ഗുസ്തി ഫെഡറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒരു ദേശീയ ഗുസ്‌തി താരത്തിന്റെ ഇളയ സഹോദരന്‍ സോനിപ്പത്തിലെ സായ് സെന്ററിലെ കന്റീനിൽ യാദവിനായി തയാറാക്കിയിരുന്ന ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ജൂനിയർ റാങ്കിംഗിൽ ഗുസ്തിയിൽ 65 കിലോഗ്രാം വിഭാഗത്തിൽ ഇയാൾ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

ഇന്ത്യൻ ടീം ബൾഗേറിയയിൽ മത്സരത്തിനായി പോയപ്പോൾ സായിയിലെ നർസിംഗിന്റെ മുറിയുടെ താക്കോൽ ഇയാൾ ആവശ്യപ്പെട്ടതായും വിവരവമുണ്ട്. സംശയം തോന്നിയ ജീവനക്കാര്‍ ഇയാളെ ചോദ്യം ചെയ്‌തപ്പോള്‍ മുറി മാറി പോയതാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിയോയിൽ 74 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടിയിരുന്നത് നർസിംഗ് യാദവാണ്. ഉത്തേജക വിരുദ്ധ സമിതി നടത്തിയ പരിശോധയിൽ യാദവിന്റെ എ, ബി സാംപിളുകൾ പോസിറ്റീവായിരുന്നു.

വെബ്ദുനിയ വായിക്കുക