സിന്ധു, സാക്ഷി, ദീപ, ജിത്തു എന്നിവർക്ക് ഖേൽരത്ന

തിങ്കള്‍, 22 ഓഗസ്റ്റ് 2016 (20:32 IST)
റിയോ ഒളിമ്പിക്‍സില്‍ ബാഡ്മിന്റൺ വെള്ളി മെഡൽ ജേതാവ് പിവി സിന്ധു, ജിംനാസ്റ്റിക്സ് താരം ദീപ കർമാർക്കർ, ഷൂട്ടിംഗ് താരം ജിത്തു റായ്, ഒളിമ്പിക്സ് ഗുസ്തി വെങ്കലമെഡൽ ജേതാവ് സാക്ഷി മാലിക്ക് എന്നിവർക്കു ഖേൽരത്ന നൽകുമെന്ന കാര്യത്തിൽ സ്‌ഥിരീകരണം.

രാജ്യത്തെ കായിക താരങ്ങൾക്കു നൽകുന്ന പരമോന്നത കായിക ബഹുമതിയാണ് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം. ജസ്റ്റിസ് എസ്കെ അഗർവാൾ അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. കൂടാതെ, 15 കായിക താരങ്ങൾക്ക് അർജുന അവാർഡ് നൽകുമെന്ന കാര്യത്തിലും സ്‌ഥിരീകരണമായതായി. അജിൻക്യ രഹാനെ, ലളിത ബാബർ, ശിവ് ഥാപ്പ, അപൂർവി ചന്ദേല അടക്കമുള്ളവരാണ് അർജുന അവാർഡ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഒളിമ്പിക്‍സ് ചരിത്രത്തിൽ വ്യക്തിഗത ഇനത്തിൽ ആദ്യമായി ഒരു വനിത വെള്ളി മെഡൽ സ്വന്തമാക്കിയത് സിന്ധുവിലൂടെ ആയിരുന്നു. സാക്ഷി മാലിക് എന്ന ഹരിയാനക്കാരിയിലൂടെയാണ് ഇന്ത്യ റിയോയില്‍ ആദ്യ മെഡൽ നേടിയത്. കീഴ്‌വഴക്കം മറികടന്നാണു അവാർഡ് നിർണയ സമിതി ദീപ കർമാകറിനെ ഖേൽരത്ന അവാർഡിനു ശുപാർശ ചെയ്തത്. എന്നാല്‍, ജിത്തു റായിയെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രകടനം കണക്കിലെടുത്താണു ശുപാർശ ചെയ്തത്.

വെബ്ദുനിയ വായിക്കുക