പുതുവർഷത്തിലെ ശമ്പള– പെൻഷൻ വിതരണം; കൂടുതൽ നോട്ട് നൽകാന്‍ സാധിക്കില്ലെന്ന് ആർബിഐ

വ്യാഴം, 29 ഡിസം‌ബര്‍ 2016 (13:36 IST)
പുതുവർഷത്തിൽ സംസ്ഥാനത്തെ ശമ്പള– പെൻഷൻ വിതരണം താറുമാറാകുമെന്ന് സൂചന. കേരളം ആവശ്യപ്പെട്ട അത്രയും നോട്ടുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി 1,391 കോടി രൂപയാണ് കേരളത്തിന് ആവശ്യമുള്ളത്. എന്നാല്‍ 600 കോടി രൂപ നല്‍കാമെന്ന ഉറപ്പ് മാത്രമേ നൽകാനാകൂവെന്ന് ആർബിഐ അറിയിച്ചു. 
 
മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെയാണ് കേരളത്തിലെ ശമ്പള വിതരണം. ഡിസംബർ മാസത്തെ ശമ്പള വിതരണത്തെക്കാൾ രൂക്ഷമായ പ്രതിസന്ധിയാണു വരുന്ന മാസത്തെ ശമ്പള വിതരണത്തിൽ സംസ്ഥാനം നേരിടാൻ പോകുന്നത്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ആവശ്യമുള്ളതിന്റെ 60% മാത്രം തുക മാത്രമേ നല്‍കാന്‍ കഴിയൂവെന്ന ആർബിഐയുടെ അറിയിപ്പാണ് ഇക്കാര്യത്തില്‍ കേരളത്തിന് തിരിച്ചടിയായത്. 
 
അതേസമയം, ജീവനക്കാർക്കു ശമ്പളം നൽകുന്നതിനാവശ്യമായ പണം സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും എന്നാല്‍ ആവശ്യത്തിനു നോട്ടില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. നോട്ട് നിരോധനം വരുന്നതിനു മുൻപ് ഒക്ടോബറിൽ 3,000 കോടി രൂപയായിരുന്നു കേരളത്തിന്റെ നികുതി വരുമാനം. എന്നാല്‍ ഡിസംബറിൽ ഇത് 2,200 കോടി രൂപയായി. 800 കോടി രൂപയോളം ഒറ്റയടിക്കു കുറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക