കത്വ കൂട്ടബലാത്സംഗം: ; ആറു പേര്‍ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു

തിങ്കള്‍, 10 ജൂണ്‍ 2019 (12:49 IST)
ജമ്മു കാശ്‌മീരിലെ കത്വയിൽ എട്ട് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി. പത്താൻകോട്ട് സെഷൻസ് കോടതിയാണ് വിധി പ്ര‌സ്‌താവിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് വിധി പ്രസ്താവിക്കും.

ഗ്രാമമുഖ്യൻ സാഞ്ചി റാം, എസ്ഐ ആനന്ദ് ദത്ത, പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, പർവേഷ് കുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. സാഞ്ചി റാമിന്റെ മകൻ വിശാലിനെ വെറുതെ വിട്ടു. പ്രതിപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണ്.

കുറ്റകൃത്യം നടന്ന് 16 മാസത്തിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. അടച്ചിട്ട മുറിയിലാണ് വിധി പ്രസ്താവം നടക്കുന്നത്. കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ചു. 275 തവണ ഹിയറിങ് നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. സുരക്ഷാകാരണങ്ങളാല്‍ കശ്മീരില്‍നിന്ന് മാറ്റി പഞ്ചാബിലെ പത്താന്‍‌കോട്ടെ പ്രത്യേക കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്.

കത്വ ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസുകാരിയുടെ മൃതദേഹം 17-ന് കണ്ടെത്തുകയായിരുന്നു. അതി ക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു പെണ്‍കുട്ടിയെ കുറ്റവാളികള്‍ പാര്‍പ്പിച്ചിരുന്നത്. അവിടെ വെച്ച് ലഹരി മരുന്ന നല്‍കി കുട്ടിയെ നാല് ദിവസത്തോളം പ്രതികള്‍ ബലാത്സംഗം ചെയ്തെന്നാണ് കുറ്റപത്രം. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളടക്കം കേസില്‍ പ്രതികളാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍