അന്വേഷണവുമായി സഹകരിക്കണം; ഷെഹ്‌ല റാഷിദിന്റെ അറസ്‌റ്റ് കോടതി തടഞ്ഞു

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (16:08 IST)
കശ്‌മീരിലെ സൈന്യത്തിനെതിരായ പ്രസ്​താവന നടത്തിയതിന് രാജ്യദ്രോഹ കുറ്റം ചുമത്തിയ കേസിൽ രാഷ്‌ട്രീയ പ്രവര്‍ത്തകയും ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവുമായിരുന്ന ഷെഹ്‌ല റാഷിദിന്റെ അറസ്‌റ്റ് കോടതി തടഞ്ഞു.

കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ ഷെഹ്‍ലയുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്‍ലയോട് കോടതി ആവശ്യപ്പെട്ടു.

ജമ്മു കശ്‌മീരിലെ മനുഷ്യവകാശ ലംഘനങ്ങളെ കുറിച്ചുള്ള പ്രസ്‌താവനകളുടെ പേരില്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗമാണ് കശ്‌മീര്‍ പീപ്പിള്‍ മൂവ്‌മെന്റ് നേതാവ് കൂടിയായ ഷെഹ്‌ലയ്‌ക്ക് എതിരെ കേസെടുത്തത്.

സുപ്രീംകോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്‌തവ നല്‍കിയ പരാതിയില്‍ 124എ, 153എ, 153, 504, 505എന്നീ വകുപ്പുകൾ പ്രകാരമാണ് ഷെഹ്‌ലയ്‌ക്കെതിരെ കേസെടുത്തത്.

ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്‌തതിന് പിന്നാലെ ഷെഹ്‌ല നടത്തിയ വിവാദമായ പതിനെട്ടോളം ട്വീറ്റുകളാണ് വിവാദമായത്. കശ്‌മീരില്‍ ബിജെപി അവരുടെ അജണ്ട നടപ്പാക്കുകയാണെന്നും കശ്‌മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും ഷെഹ്‌ല ആരോപിച്ചിരുന്നു.

എല്ലാം സൈന്യത്തിന്റെ കൈകളിലാണെന്നും ക്രമസമാധാന പാലനത്തില്‍ കശ്മീര്‍ പൊലീസിന്അധികാരമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് ജനങ്ങള്‍ പറയുന്നതായി ഷെഹ്‌ല ആരോപിച്ചിരുന്നു. സൈന്യം വീടുകളിൽ അനധികൃതമായി പരിശോധന നടത്തുകയാണെന്നും ഇന്ത്യൻ ആർമി അന്വേഷണക്കമ്മിഷനെ രൂപീകരിച്ചാൽ തെളിവു നൽകാൻ തയ്യാറാണെന്നും ഇവർ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍