കരുണാനിധി നിരീക്ഷണത്തിൽ തുടരുന്നു; കാവേരി ആശുപത്രിക്ക് മുന്നിൽ വൻ ജനാവലി

തിങ്കള്‍, 30 ജൂലൈ 2018 (08:06 IST)
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്കയും ആകാംഷയുമുണർത്തിയ മണിക്കൂറുകളായിരുന്നു കഴിഞ്ഞ് പോയത്. കാവേരി ആശുപത്രിക്ക് മുന്നിൽ പ്രാർത്ഥനകളോടെ തമിഴ് ജനത. എല്ലാവരും പിരിഞ്ഞ് പോകണമെന്ന ഡി എം കെ നേതാക്കളുടെ അഭ്യർത്ഥന ജനങ്ങൾ ചെവിക്കൊണ്ടില്ല.
 
ഞായറാഴ്ച വൈകുന്നേരത്തോടെ സ്ഥിതി അതീവ ഗുരുതരമായെങ്കിലും രാത്രി 9.50ന് കാവേരി ആശുപത്രി അധികൃതർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി. പിന്നീട് രാത്രി 11.30ന് എം കെ സ്റ്റാലിൻ പുറത്തുവിട്ട കുറിപ്പിൽ കരുണാനിധിയുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതിയുണ്ടെന്ന് അറിയിച്ചു.
 
ആരോഗ്യനില വഷളായതിനെ തുടർന്ന് സ്റ്റാലിനും രാജാത്തിയമ്മാളും എം കെ അഴഗിരിയും കനിമൊഴിയും ഉൾപ്പടെയുള്ള അടുത്ത ബന്ധുക്കൾ കാവേരി ആശുപത്രിയിൽ എത്തിയിരുന്നു. അതോടെ അഭ്യൂഹങ്ങളും പരന്നു. കാവേരി ആശുപത്രിക്ക് മുന്നിൽ ജനസമുദ്രം രൂപം കൊണ്ടു. ഇടയ്ക്ക് ജനങ്ങളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. മൗണ്ട് റോഡിലും ടി നഗറിലും കടകളെല്ലാം അടച്ചു. പ്രവർത്തകർ നിലവിളിയും പ്രാർത്ഥനയുമായി റോഡിലിറങ്ങി. എന്നാൽ രാത്രി വൈകി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നതോടെ ആശങ്കയ്ക്ക് ഒരു പരിധിവരെ ശമനമായി.
 
അതിന് ശേഷം സ്റ്റാലിനും അഴഗിരിയും രാജാത്തിയമ്മാളും ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ നിന്ന് പുറത്തക്ക് പോയി. എല്ലാവരുടെയും പ്രതികരണം കരുണാനിധി സുഖം പ്രാപിച്ചുവരുന്നു എന്നായിരുന്നു. അതിന് ശേഷമാണ്, കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും പ്രവർത്തകർ സംയമനം പാലിക്കണമെന്നും സ്റ്റാലിൻ കുറിപ്പിറക്കിയത്.
 
സേലത്തായിരുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടിയന്തിരമായി ചെന്നൈയിലെത്തി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍