ബി ജെ പിക്ക് കേവലഭൂരിപക്ഷം‍‍; ലീഡ് നിലയില്‍ ബിജെപിക്ക് 121; കോണ്‍ഗ്രസ് 58

ചൊവ്വ, 15 മെയ് 2018 (10:59 IST)
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി കേവലഭൂരിപക്ഷത്തിലേക്ക്. 121 സീറ്റുകളിലാണ് ബി ജെ പി മുന്നില്‍ നില്‍ക്കുന്നത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റുകള്‍ മതി. വെറും 58 സീറ്റുകളിലേക്ക് കോണ്‍‌ഗ്രസ് ഒതുങ്ങി. അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു.
 
കോണ്‍ഗ്രസിന് വന്‍ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ 122 സീറ്റുകളാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയത്. എന്നാല്‍ ഇത്തവണ 64 സീറ്റുകളുടെ നഷ്ടമാണ് ഇതുവരെയുള്ള സൂചനകള്‍ അനുസരിച്ച് കോണ്‍ഗ്രസിന് സംഭവിച്ചിരിക്കുന്നത്. 
 
ബി ജെ പിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചത് ജെ ഡി എസ് ആണ്. 41 സീറ്റുകളിലാണ് ജെ ഡി എസ് മുന്നിലെത്തിയത്. കഴിഞ്ഞ തവണ 40 സീറ്റുകളാണ് ജെ ഡി എസിന് ഉണ്ടായിരുന്നത്.
 
ആരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ബി ജെ പി നടത്തിയിരിക്കുന്നത്. 2013ല്‍ 40 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബി ജെ പി ഇപ്പോള്‍ 81 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചാണ് 121ല്‍ എത്തിനില്‍ക്കുന്നത്.
 
ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നാണ് ലഭിക്കുന്ന വിവരം. കര്‍ണാടകയിലും രാജ്യമൊട്ടാകെയും ബി ജെ പി കേന്ദ്രങ്ങള്‍ ആഹ്ലാദത്തിലാണ്. യെദ്യൂരപ്പയേക്കാള്‍ നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമാണ് കര്‍ണാടക ബി ജെ പി കേന്ദ്രങ്ങളില്‍ ജയ് വിളി ഉയരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍