രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവര്‍ പൊലീസില്‍ കീഴടങ്ങില്ല; അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ തടയില്ലെന്നും ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍

തിങ്കള്‍, 22 ഫെബ്രുവരി 2016 (13:40 IST)
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ കീഴടങ്ങില്ല. അതേസമയം, അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ തടയില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. സര്‍വ്വകലാശാലയിലെ അധ്യാപക - വിദ്യാര്‍ത്ഥി യൂണിയന്റെ സംയുക്തയോഗത്തിനു ശേഷമായിരുന്നു തീരുമാനം.
 
രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്നും കാമ്പസിലെ സംഭവവികാസങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച സമിതി പുന:സംഘടിപ്പിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
 
പൊലീസിനെ കാമ്പസില്‍ കയറ്റില്ലെന്ന നിലപാടിക് അധ്യാപകരും വിദ്യാര്‍ഥികളും ഉറച്ചു നില്‍ക്കുകയാണ്. പൊലീസ് കാമ്പസില്‍ കയറുകയും അനിഷ്ടസംഭവങ്ങൾ ഉണ്ടാകുകയും ചെയ്താൽ വൈസ് ചാന്‍സലര്‍ക്ക് ആയിരിക്കും ഉത്തരവാദിത്തമെന്ന് വിദ്യാര്‍ത്ഥി യൂണിയൻ നേതാക്കളും അധ്യാപകരും പറഞ്ഞു.
 
അഫ്‌സല്‍ ഗുരു അനുസ്മരണചടങ്ങിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ഉമര്‍ ഖാലിദ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ ഒളിവില്‍ പോയിരുന്നു. ഞായറാഴ്ച രാത്രി ഇവര്‍ കാമ്പസില്‍ തിരിച്ചെത്തിയിരുന്നു. ഡി എസ് യു മുന്‍നേതാവ് അനിര്‍ബന്‍ ഭട്ടാചാര്യ, ഐസ നേതാവ് അശുതോഷ്, വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാമനാഗ, ആനന്ദ് പ്രകാശ് നാരായണ്‍ എന്നിവരാണ് കാമ്പസില്‍ തിരിച്ചെത്തിയത്.

വെബ്ദുനിയ വായിക്കുക