സുരക്ഷയ്‌ക്കായി രണ്ട് പുതിയ ഐജിമാര്‍ കൂടി; ചെന്നൈയില്‍ എന്തും സംഭവിക്കാം

തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (16:30 IST)
ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന തമിഴ്‌നാട്  മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായ സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിനായി പുതിയ രണ്ട് ഐജിമാരെ ചെന്നൈയ്‌ക്കായി നിയമിച്ചു. സാരങ്കന്‍, ജയരാജന്‍ എന്നിവരെയാണ് പ്രത്യേക നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ നിയമിച്ചത്.

അമ്മയുടെ നില അതീവ ഗുരുതരമെന്ന് ഉച്ചയ്‌ക്ക് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെ സുരക്ഷ കൂടുതല്‍ ശക്തമാക്കുകയായിരുന്നു. അടിയന്തിര സാഹചര്യം ഉണ്ടായാല്‍ 144 പ്രഖ്യാപിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സായുധരായ 17 ബറ്റാലിയന്‍ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ഏഴുമണിക്കുതന്നെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിക്ക് ഹാജരായി. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയും ആശുപത്രി പ്രവര്‍ത്തിക്കുന്ന ഗ്രീംസ് റോഡും സുരക്ഷാവലയത്തിലാണ്. സംസ്ഥാനത്തെ എല്ലാ എസ്‌പിമാര്‍ക്കും ഡിജിപി പ്രത്യേക നിര്‍ദേശം നല്‍കി കഴിഞ്ഞു. പൊലീസ് സ്‌റ്റേഷനുകളിലേക്ക് ഫാക്‍സും അയച്ചിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക