വിമാനത്താവളത്തിൽ യുവതിയെ വസ്​ത്രമഴിപ്പിച്ച്​ പരിശോധിക്കാൻ ശ്രമം; വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് തേടി

ഞായര്‍, 2 ഏപ്രില്‍ 2017 (11:42 IST)
ഇന്ത്യൻ യുവതിയെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വസ്ത്രമഴിച്ച് പരിശോധിക്കാൻ ശ്രമിച്ച സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് തേടി.

സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ രവീഷ് കുമാറിനോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

ബംഗളൂരുവില്‍ നിന്നും ഐസ്ലൻഡിലേക്കു പോയ ആർകിടെക്റ്റായ ശ്രുതി ബാസപ്പ മാർച്ച് 29നാണ് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ എത്തിയത്. ഇവിടെവെച്ച് നാലു വയസുകാരൻ മകന്‍റെ മുന്നില്‍ വെച്ച് വസ്ത്രമഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. യുവതി സംഭവം ഫേസ്‌ബുക്കിലൂടെയാണ് വ്യക്തമാക്കിയത്.

വസ്‌ത്രമഴിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബബന്ധം ശക്തമാക്കിയതോടെ ഐസ്ലൻഡ് സ്വദേശിയായ ഭർത്താവ് എത്തുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തതോടെ ഉദ്യാഗസ്ഥർ വസ്ത്രമഴിക്കാനുള്ള ആവശ്യത്തിൽനിന്നു പിൻമാറുകയുമായിരുന്നു.

നിരവധി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നും ശ്രുതി പറയുന്നു. വിമാനത്താവളത്തിലെത്തിയ തന്നോട് സുരക്ഷ പരിശോധനകൾക്കായി എത്താൻ ആവശ്യപ്പെടുകയായിരുന്നു.

എല്ലാവർക്കും ഇത്തരം പ്രത്യേക പരിശോധനകൾ നടത്തുമോയെന്ന ചോദ്യത്തിന് സംശയമുള്ളവരെ മാത്രം പരിശോധിക്കുമെന്ന മറുപടിയാണ് സുരക്ഷ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചതെന്ന് ശ്രുതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക