പാക് നീക്കം തിരിച്ചറിഞ്ഞു; തിരിച്ചടിക്കാന്‍ സൈന്യത്തിന് ആഹ്വാനം - അതിര്‍ത്തി പുകയും

വ്യാഴം, 18 മെയ് 2017 (09:55 IST)
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ നിലപാട് ശക്തമാക്കി പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലി. ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് തിരിച്ചടി നല്‍കാനാണ് സൈന്യത്തിന് ജയ്റ്റ്ലി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജമ്മു കശ്‌മീരില്‍ ഒളിച്ചിരിക്കുന്ന ഭീകരെ കണ്ടെത്തി തിരിച്ചടി നല്‍കണം. നുഴഞ്ഞു കയറ്റം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ നിയന്ത്രണരേഖയ്ക്കു സമീപവും രാജ്യാന്തര അതിർത്തിയിലും സുരക്ഷ ശക്തമാക്കണമെന്നും ജയ്റ്റ്ലി വ്യക്തമാക്കി.

അതേസമയം, ഭീകര സാന്നിധ്യത്തെ തുടര്‍ന്ന് ജമ്മു കശ്‌മീരിലെ ഷോപ്പിയാനില്‍ സൈന്യം നടത്തിവന്ന തിരച്ചില്‍ താൽക്കാലികമായി നിർത്തിവച്ചു. പ്രദേശവാസികള്‍ ആയിരത്തോളം വരുന്ന സുരക്ഷാ സേനയ്ക്കുനേരെ ശക്തമായ കല്ലേറ് നടത്തിയതോടെയാണ് നടപടി.

ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വീടുകള്‍ തോറും കയറിയിറങ്ങി തെരച്ചില്‍ നടത്തുകയായിരുന്നു  സൈന്യം. ഷോപ്പിയാനിലെ സൈൻപോറ മേഖലയിലാണ് തെരച്ചില്‍ ശക്തമായി നടത്തിയത്. ഇതിനിടെ പ്രദേശവാസികളായ  ജനങ്ങള്‍ സുരക്ഷാ സേനയ്ക്കുനേരെ കല്ലെറിയുകയായിരുന്നു.

വെബ്ദുനിയ വായിക്കുക