രാഹുലിനെ കേസില്‍ കുടുക്കിയതിന് പിന്നാലെ മോദിയുടെ ‘റോഡ് ഷോ’; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

വ്യാഴം, 14 ഡിസം‌ബര്‍ 2017 (16:23 IST)
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിവാദം കൊഴുക്കുന്നു. വോട്ട് ചെയ്‌തു മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി   ‘റോഡ് ഷോ’ നടത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തുറന്ന വാഹനത്തില്‍ നിന്ന് പ്രവര്‍ത്തകരെ അഭിസംബോദന ചെയ്‌ത മോദി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം ചെയ്യുകയും ചെയ്‌തു.

സബർമതി മണ്ഡലത്തിലെ നിഷാൻ ഹൈസ്ക്കൂളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്. ക്യൂ നിന്നാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്‌ത ശേഷം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌ത് മോദി കാറില്‍ സഞ്ചരിക്കുകയും ചെയ്‌തു.

മോദിയുടെ റോഡ് ഷോയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. അദ്ദേഹത്തിന്റെ പ്രവര്‍ത്തി വ്യക്തമായ തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് കോൺഗ്രസ് വക്താവ് അശോക് ഗേലോട്ടിയും ആർഎസ് സുർജേവാലയും  വ്യക്തമാക്കി.

നേരത്തെ ബിജെപിയുടെ പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനാണ് അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തത്.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച ശേഷം ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖമാണ് രാഹുലിന് വിനയായത്. അഭിമുഖം സംപ്രേഷണം ചെയ്‌ത ചാനലിനെതിരേയും നടപടികള്‍ സ്വീകരിക്കും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് രാഹുലിനെതിരെ ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കേസെടുത്തത്.

വിഷയത്തില്‍ രാഹുലിനോട് ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനെട്ടിന് മുമ്പായി വിശദീകരണം നല്‍കാമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും കേസ് എടുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെടുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍