ദൈവത്തെയോർത്ത് എംപിമാർ ജോലി ചെയ്യണം; പാർലമെന്റ് സ്തംഭനത്തിനെതിരെ രാഷ്ട്രപതി

വ്യാഴം, 8 ഡിസം‌ബര്‍ 2016 (17:13 IST)
തുടർച്ചയായി പാർലമെന്റ് നടപടികൾ തടസപ്പെടുന്നതിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രപതി പ്രണബ് മുഖർജി രംഗത്ത്. ദൈവത്തെയോർത്ത് പാർലമെന്‍റ് നടപടികൾ തടസപ്പെടുത്താതെ ജോലി ചെയ്യണം. സഭാ നടപടികൾ തടസപ്പെടുന്നത് ഒട്ടും നല്ല സമീപനമല്ല. ചർച്ച, സംവാദം, തീരുമാനം എന്നിവയാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രതിപക്ഷം ഭൂരിപക്ഷത്തെ നിശബ്ദരാക്കുകയാണ്. എല്ലാ പാർട്ടിയിലേയും മുതിർന്ന നേതാക്കൾ പാർലമെന്‍റിൽ ഇരിക്കുന്നുണ്ട്. എന്നാൽ കുറച്ച് പേർ  ബഹളം വെച്ച് സഭ തടസപ്പെടുത്തുകയാണ്. സഭാ നടപടികൾ പൂർണമായും സ്തംഭിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ ഒരു തരത്തിലും സ്വീകാര്യമല്ല.

വനിതാ സംവരണ ബിൽ ദീർഘനാളായി ലോക്‌സഭയിൽ പാസാകാതെ കിടക്കുകയാണ്. നിയമ നിർമാണ സഭകളിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വളരെ കുറവാണ്. അത് അംഗീകരിക്കാവുന്നതല്ലെന്നും രാഷ്ട്രപതി പറഞ്ഞു. ഡിഫൻസ് എസ്റ്റേറ്റ് ഡേ പരിപാടിയിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

നോട്ട് അസാധുവാക്കൽ നടപടിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഉടലെടുത്ത നോട്ട് പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നേരിട്ട് വിശദീകരിക്കണം എന്ന ആവശ്യമുയർത്തിയാണ് പ്രതിപക്ഷം തുടർച്ചയായി പാർലമെന്റ് സ്തംഭിപ്പിക്കുന്നത്. മോദി രാജ്യസഭയിൽ ഹാജരായിരുന്നെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയാറായിട്ടില്ല.

വെബ്ദുനിയ വായിക്കുക