ഇന്ത്യയിൽ ഇന്ദിര കുടുംബാധിപത്യം സ്ഥാപിച്ചു; അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ ഇന്ദിരാഗാന്ധിയെ ഹിറ്റ്ലറോട് ഉപമിച്ച് ജെയ്റ്റ്‌ലി

തിങ്കള്‍, 25 ജൂണ്‍ 2018 (20:07 IST)
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അഡോൾഫ് ഹിറ്റ്ലറോട് ഉപമിച്ച്​കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അടിയന്തരാവസ്ഥയുടെ 43മത് വാര്‍ഷിക ദിനത്തില്‍ ട്വിറ്ററിലൂടെയാണ് ജെയ്റ്റ്ലി മുന്‍ പ്രധാനമന്ത്രിയെ ആക്ഷേപിച്ചത്.

ഹിറ്റ്‌ലറും ഇന്ദിരയും ഭരണഘടന ഒരിക്കലും റദ്ദാക്കിയിട്ടില്ല. ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്കു പരിവർത്തനപ്പെടുത്താൻ അവര്‍ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിക്കുകയായിരുന്നു. പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ പ്രതിപക്ഷത്തെ അംഗങ്ങളെയെല്ലാം ഹിറ്റ്ലർ അറസ്റ്റ് ചെയ്തു. ഭരണഘടനയിലെ വ്യവസ്ഥ ദുരുപയോഗിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര, അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തി – എന്നും ജെയ്റ്റ്‍‌ലി കുറിച്ചു.

സേഛാധിപത്യത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെ കുറിച്ച് സാധാരണക്കാര്‍ക്ക് അറിവില്ലായിരുന്നു. എന്നാല്‍ നിര്‍ബന്ധിത വന്ധ്യംകരണം വന്നതോടെയാണ് പലര്‍ക്കും അത് ബോധ്യമായത്. മാധ്യമ സ്വാതന്ത്ര്യം പൂര്‍ണ്ണമായും ഭീതിയിലായി. ഒട്ടുമിക്ക പത്രാധിപരും മാധ്യമപ്രവര്‍ത്തകരും കീഴടങ്ങി. സേചാധിപത്യത്തോട് പലരും പൊരുത്തപ്പെട്ടു.

അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്ത് ഭയവും ഭീകരതയുമാണ് രാജ്യത്ത് അഴിച്ചു വിട്ടത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അറുതി വരുത്താനുള്ള ശ്രമങ്ങള്‍ നടന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകരായിരുന്നു ഇരകള്‍. ആര്‍എസ്എസ് തുടര്‍ച്ചയായി സത്യാഗ്രഹങ്ങളും അറസ്റ്റ് വരിക്കലും നടത്തി - എന്നും ജെയ്റ്റ്‍‌ലി ട്വിറ്ററിലൂടെ പറഞ്ഞു.

ജർമ്മനിയിൽ ഒരേയൊരു നേതാവേയുള്ളൂ എന്നർഥത്തിൽ ഒരു നാസി ഭരണാധികാരി ഹിറ്റ്ലറെ ഫ്യൂറർ എന്നു വിശേഷിപ്പിച്ചു. അതുപോലെ, ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ എന്നാണ് കോൺഗ്രസ് അധ്യക്ഷൻ ദേവകാന്ത ബറുവ വിശേഷിപ്പിച്ചത്– ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.

ഭയത്തിന്റെയും ഭീതിയുടെയും നാളുകളിലുടെയാണ് അടിയന്തരാവസ്ഥ കാലത്ത് രാജ്യം കടന്നുപോയത്. രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലയളവാണ്​ 1975-ലെ അടിയന്തിരാവസ്ഥാ കാലഘട്ടം. അത്​അനുസ്മരിച്ചുകൊണ്ട് ഇന്ന് ബിജെപി കറുത്ത ദിനം ആചരിക്കുകയാണെന്നും ജെയ്റ്റ്​ലി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍