അടിയന്തരാവസ്ഥയിലേക്കു നയിച്ച ഇന്ദിരയുടെ അധികാര കൊതി !
1970 കളുടെ തുടക്കത്തില്‍ ഇന്ദിര ഗാന്ധി സര്‍ക്കാരിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളും സമരങ്ങളും ഉയര്‍ന്നിരുന്നു. സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണന്‍, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവരുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ഉണ്ടായി. അതിനിടയിലാണ് 1971 ലെ പൊതുതിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഇന്ദിര ഗാന്ധിക്കെതിരെ രാജ് നാരായന്‍ നല്‍കിയ കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിധി വരുന്നത്. ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കുന്നതായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ ഇന്ദിര ഗാന്ധി സുപ്രീം കോടതിയില്‍ പോയെങ്കിലും തിരിച്ചടി നേരിടേണ്ടിവന്നു. പ്രധാനമന്ത്രിയായി ഇന്ദിരയ്ക്കു തുടരാമെങ്കിലും പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള എല്ലാ അധികാരങ്ങളും എടുത്തുനീക്കി. പ്രധാനമന്ത്രിയായ ഇന്ദിരയ്ക്കു പാര്‍ലമെന്റില്‍ വോട്ട് ചെയ്യാനുള്ള അവകാശം പോലും ഇല്ലാതായി. ഇതോടെ രാജ്യത്ത് ഇന്ദിര ഗാന്ധിക്കെതിരെ നടന്നുവന്നിരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമായി. ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങള്‍ നടന്നു. സ്വന്തം അധികാരം സംരക്ഷിക്കാന്‍ വേണ്ടി ഇന്ദിര ഗാന്ധി അന്നത്തെ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദിനോടു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ടു. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയാണ് അടിയന്തരാവസ്ഥയുടെ സൂത്രധാരന്‍. സഞ്ജയ് ഗാന്ധിയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് അന്നേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിയിട്ട രണ്ട് വര്‍ഷം
ഏകദേശം രണ്ട് വര്‍ഷം നീണ്ടുനിന്ന അടിയന്തരാവസ്ഥ 1977 മാര്‍ച്ച് 21 നാണ് പിന്‍വലിക്കുന്നത്. മാധ്യമങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി, തനിക്കെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിലാക്കി, പ്രതിപക്ഷ സ്വരത്തെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തി, അടിയന്തരാവസ്ഥയ്ക്കെതിരായ സിനിമകള്‍ നിരോധിച്ചു...അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെന്ന മഹാരാജ്യത്തെ നരകതുല്യമാക്കി...
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിക്കുകയും പൊലീസില്‍ നിന്ന് കൊടിയ മര്‍ദ്ദനങ്ങളേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്തെ ജയില്‍വാസത്തിനു ശേഷം അന്നത്തെ എംഎല്‍എ കൂടിയായിരുന്ന പിണറായി വിജയന്‍ രക്തം പുരണ്ട തന്റെ ഷര്‍ട്ടുമായി നിയമസഭയില്‍ എത്തി നടത്തിയ പ്രസംഗം അന്ന് വലിയ വാര്‍ത്തയായിരുന്നു. അടിയന്തരാവസ്ഥയ്ക്കു പൂര്‍ണ പിന്തുണ നല്‍കിയ കെ.കരുണാകരന്റെ പൊലീസിനെതിരെ അതിശക്തമായ ഭാഷയിലാണ് അന്ന് പിണറായി പ്രസംഗിച്ചത്.
കോഴിക്കോട് എഞ്ചിനീയറിങ് കോളേജില്‍ പഠിച്ചിരുന്ന രാജന്‍ എന്ന ചെറുപ്പക്കാരനെ പൊലീസ് പിടിച്ചുകൊണ്ടുപോയതും പിന്നീട് കാണാതാവുകയും ചെയ്ത സംഭവം അടിയന്തരാവസ്ഥ കാലത്താണ്. കക്കയം പൊലീസ് ക്യാംപില്‍ വെച്ച് രാജന്‍ കൊല്ലപ്പെട്ടെന്ന് പിന്നീട് പൊലീസ് സമ്മതിച്ചു. അടിയന്തരാവസ്ഥ കാലത്ത് കേരളത്തിലെ ക്യാംപസുകളില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ പൊലീസിന്റെ കൊടിയ മര്‍ദ്ദനങ്ങള്‍ക്കു ഇരയായിട്ടുണ്ട്. 'പെണ്‍ ഹിറ്റ്‌ലര്‍ ജനിക്കുന്നു' എന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു പിന്നാലെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വിമര്‍ശിച്ച് കമ്യൂണിസ്റ്റ് നേതാവായ എകെജി എഴുതിയത്.