അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 9 ഏപ്രില്‍ 2025 (12:09 IST)
അമേരിക്കയുടെ തീരുവ യുദ്ധത്തിലെ ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിങ്ങിന്റെ എക്‌സിലെ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള സത്യസന്ധമായ സഹകരണം, വിശാലമായ ചര്‍ച്ചകള്‍ എന്നീ തത്വങ്ങള്‍ എല്ലാ രാജ്യങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്നും വ്യാപാരയുദ്ധത്തിലും തീരുവയുദ്ധത്തിലും വിജയിക്കുന്നവര്‍ ഇല്ലെന്നും അവര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
 
പരസ്പര പ്രയോജന അധിഷ്ഠിതമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക -വ്യാപാരബന്ധമെന്നും കുറിപ്പില്‍ പറയുന്നു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രങ്ങളുടെ വികസനത്തിനുള്ള അവകാശം നിഷേധിക്കുന്ന അമേരിക്കയുടെ തീരുവ ചൂഷണത്തെ നേരിടാനും പ്രതിസന്ധികളെ അതിജീവിക്കാനും രണ്ടു രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന് ജിങ് പറയുന്നു. പ്രതിവര്‍ഷം ആഗോള വളര്‍ച്ചയുടെ 30ശതമാനത്തോളം സംഭാവന ചൈനയാണ് ചെയ്യുന്നതൊന്നും കുറിപ്പില്‍ പറയുന്നു. 

അതേസമയം ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ അമേരിക്കയിലേക്ക് ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് അവസാന ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കടത്തിയത്. 
 
ഏപ്രില്‍ 5 മുതല്‍ ആരംഭിച്ച തിരിച്ചടിനികുതി ആഘാതം ഒഴിവാക്കാന്‍ ഇന്ത്യയെ കൂടാതെ ചൈനയിലെ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നും ചരക്കുകള്‍ അമേരിക്കയിലേക്ക് ആപ്പിള്‍ മാറ്റിയിട്ടുണ്ട്. അതുകൊണ്ട് വിലയില്‍ മാറ്റമില്ലാതെ തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം ആപ്പിളിന്റെ കാര്യത്തില്‍ ട്രംപിന്റെ നയം ഇന്ത്യയ്ക്ക് നേട്ടം ആകുമെന്നാണ് കരുതുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 54 ശതമാനം തീരുവ ഏര്‍പ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ ഇറക്കുമതിക്ക് 26 ശതമാനംമാത്രമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍