പിന്നിൽ ബിഷ്ണോയിയും സംഘവും തന്നെ, ബാബാ സിദ്ദിഖിയുടെ മകനെ കൊല്ലാനും കൊട്ടേഷൻ, കാരണം സൽമാൻ ഖാനുമായുള്ള അടുത്തബന്ധം!

അഭിറാം മനോഹർ

തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (19:27 IST)
Zeeshan siddique,Salman khan,Baba siddique
വെടിയേറ്റു മരിച്ച മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിയും അധോലോക രാജാവായ ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്ലിസ്റ്റിലെന്ന് റിപ്പോര്‍ട്ട്. ബാബാ സിദ്ദിഖിനെയും മകന്‍ ഷഹീനെയും കൊലപ്പെടുത്താനുള്ള നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചിരുന്നതായാണ് പിടിയിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതിനായി കരാറില്‍ ഏര്‍പ്പെട്ടിരുന്നതായാണ് മൊഴി.
 
ശനിയാഴ്ച വൈകീട്ട് ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തുന്ന സമയത്ത് മകന്‍ സീഷാനും അവിടെ ഉണ്ടായിരുന്നു. ഇരുവരെയും ഒരുമിച്ച് ആക്രമിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ ആദ്യം കാണുന്നവരെ കൊല്ലാനായിരുന്നു ആക്രമിസംഘത്തിന് ലഭിച്ച നിര്‍ദേശം. ബാന്ദ്രാ ഈസ്റ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കൂടിയാണ് സീഷാന്‍ സിദിഖി. കൂറുമാറി അസംബ്ലിയില്‍ വോട്ട് ചെയ്തതിനെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സീഷാനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.
 
ശനിയാഴ്ച രാത്രി സീഷാന്‍ സിദ്ദിഖിയുടെ ഓഫീസിന് പുറത്തുവെച്ച് സുരക്ഷയ്ക്കായി വിന്യസിച്ച പോലീസ് കോണ്‍ഗ്രബിളിന് നേരെ മുളകുപൊടി എറിഞ്ഞ ശേഷമാണ് ബാബ സിദ്ദിഖിയെ ആക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മൂന്നാംഗ സംഘത്തിലെ 2 പേരാണ് പോലീസ് പിടിയിലായത്. അക്രമിസംഘത്തിലുണ്ടായിരുന്ന ശിവകുമാര്‍ ഗൗതത്തിനായുള്ള തിരച്ചിലിലാണ് പോലീസ്.
 
 മൂന്ന് പ്രതികളും കുര്‍ളയില്‍ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. കുര്‍ളയില്‍ നിന്നും ബാന്ദ്രയിലേക്ക് എല്ലാ ദിവസവും ഓട്ടോറിക്ഷകളില്‍ എത്തി ഇവര്‍ സിദ്ദിഖിയെയും മകനെയും നിരീക്ഷിക്കുകയും ഇരുവരും പതിവായി പോകുന്ന സ്ഥപങ്ങളില്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു.
 
1998ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ 2 കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനെ തുടര്‍ന്നാണ് ലോറന്‍സ് ബിഷ്ണോയി നടനെ വകവരുത്താന്‍ ശ്രമിക്കുന്നത്.കൃഷ്ണമൃഗ വേട്ടയില്‍ സല്‍മാനൊപ്പം ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍,നീലം കോത്താരി,സൊനാലി ബേന്ദ്ര,തബു എന്നിവരും ഉണ്ടായിരുന്നു. ബിഷ്ണോയി സമൂഹം കൃഷ്ണമൃഗത്തെ പരിപാവനമായാണ് കരുതുന്നത്. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനര്‍ജന്മമായാണ് ഇവര്‍ കൃഷ്ണമൃഗത്തെ കരുതുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും പാപമായാണ് ബിഷ്ണോയി സമൂഹം കരുതുന്നത്. അതിനാല്‍ തന്നെ വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ ബിഷ്ണോയികള്‍ ഇടപെടല്‍ നടത്താറുണ്ട്.
 
1998ല്‍ നടന്ന കൃഷ്ണമൃഗ വേട്ടയില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് 2018ല്‍ കോടതി വിധിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം 5 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ജോഷ്പൂര്‍ കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.സല്‍മാന് പിന്നീട് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കൃഷ്ണമൃഗത്തെ കൊന്നതിന് സല്‍മാനോട് പകരം ചോദിക്കുമെന്ന് ലോറന്‍സ് ബിഷ്ണോയി പ്രഖ്യാപിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍