ചരിത്രമുഹൂർത്തം കാത്ത് രാജ്യം; അഭിനന്ദൻ വാഗാ അതിർത്തിയിലേക്ക് - കൈമാറ്റം പാകിസ്ഥാന്റെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനിടെ

വെള്ളി, 1 മാര്‍ച്ച് 2019 (16:29 IST)
വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ വാഗാ അതിർത്തിയിലേക്ക്. ഇനി ഏതാനം നിമിഷങ്ങൾക്കകം അദ്ദേഹം വാഗാ അതിർത്തിയിലെത്തുമെന്നാണ് റിപ്പോർട്ട്. വ്യോമ സേനയുടെ ഗ്രൂപ്പ് കമൻഡന്റ് ജെഡി കുര്യനാവും അഭിനന്തിനെ ഇന്ത്യയിലേക്കു വരവേൽക്കുക.പാകിസ്ഥാന്റെ ബീറ്റിംഗ് റിട്രീറ്റിനിടെയാവും അഭിനന്ദിനെ ഇന്ത്യക്ക് കൈമാറുക. 4.30 മണിക്കു ശേഷമാവും പതാക താഴ്ത്തൽ ചടങ്ങ് നടക്കുക. എന്നാൽ ഇന്ത്യ പതാക താഴ്ത്തൽ ചടങ്ങ് റദ്ദാക്കിയിട്ടുണ്ട്. ചടങ്ങിനോടനുബന്ധിച്ചായിരിക്കും അഭിനന്ദിനെ കൈമാറുക. നിരവധിയാളുകളാണ് വാഗാ അതിർത്തിയിൽ അഭിനന്ദിനെ സ്വീകരിക്കാൻ എത്തിയിരിക്കുന്നത്.
 
ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നിമിഷത്തിലൂടെയാണ് വാഗാ അതിർത്തി കടന്നുപോകുന്നത്. ചെണ്ട കൊട്ടിയും, വാദ്യോപകരണങ്ങളുടെ അകമ്പടിയോടും കൂടിയാണ് വാഗാ അഭിനന്ദനെ സ്വീകരിക്കുന്നത്. വൻ സ്വീകരണമാണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. അഭിനന്ദിന്റെ മാതപിതാക്കളും അതിർത്തിയിൽ എത്തിയിട്ടുണ്ട്. വൻ സുരക്ഷാ സന്നാഹമാണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. നിരവധിയാളുകളാണ് അഭിനന്ദനെ വരവേൽക്കാൻ അതിർത്തിയിൽ തടിച്ചുകൂടിയിരിക്കുന്നത്. വായൂസേനയുടെ വലിയൊരു സംഘമാണ് അഭിനന്ദിനെ സ്വീകരിക്കാൻ തയ്യാറായി എത്തിയിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങും അഭിനന്ദനെ സ്വീകരിക്കാനെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് വരില്ല എന്ന് തീരുമാനിക്കുകയായിരുന്നു. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും സ്വീകരിക്കാനെത്തുമെന്നാണ് ലഭിക്കുന്ന വിവരം. കനത്ത സുരക്ഷയാണ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്.  
 
 
27ആം തിയ്യതിയാണ് പാക് പോർ വിമാനങ്ങൾ നിയന്ത്രണ രേഖയ്ക്കു സമീപം എത്തുകയും ഇന്ത്യക്കു നേരെ ആക്രമണ ശ്രമങ്ങളുമായി മുന്നോട്ടു വരുകയും ചെയ്തത്. അതിനെ നേരിടുന്നതിനിടയിലാണ് അഭിനന്ദൻ അപകടത്തിൽ പെടുന്നതും പാക് അധിനിവേശ കശ്മീരിൽ അകപ്പെടുകയും ചെയ്യുന്നത്. ആദ്യം ഗ്രാമീണരാണ് അഭിനന്ദിനെ പിടികൂടിയത്. പിന്നീടാണ് പാക് സൈന്യം കസ്റ്റഡിയിലെടുക്കുന്നത്. 
 
 
അതേസമയം, അഭിനന്ദനുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ഇന്നലെ യൂട്യൂബ് നീക്കം ചെയ്തു. 11 വീഡിയോ ലിങ്കുകളാണ് നീക്കം ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഐടി മന്ത്രാലയം യൂട്യൂബിനോട് വീഡിയോ നീക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
 
അഭിനന്ദൻ വർധമാന്റെ മോചനത്തിനായി ഇന്ത്യ നയതത്ര നീക്കങ്ങൾ ശക്തമാക്കാനിരിക്കെയാണ് സമാധാന സന്ദേശമായി വിട്ടയക്കാനുളള പാകിസ്ഥാൻ തീരുമാനം. പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനാപതി ഇസ്ലാമബാദിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തി പൈലറ്റിനെ വിട്ടുകിട്ടണമെന്ന് രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ആവശ്യത്തോട് ഔദ്യോഗിക പ്രതികരണത്തിന് പാകിസ്ഥാൻ നേരത്തെ തയ്യാറായിരുന്നില്ല. 
 
ഇന്ത്യയുമായി ചർച്ചയ്ക്കു തയ്യാറാണെന്നും തെറ്റിധാരണയാണ് സംഘർഷത്തിനു കാരണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യകതമാക്കിയിരുന്നു. പുൽവാമ ആക്രമണമടക്കമുളള കാര്യങ്ങൾ ചർച്ചയാക്കണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
 
അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് വിമാനം തകർന്ന് അഭിനന്ദൻ പാകിസ്ഥാന്റെ പിടിയിലായത്. അദ്ദേഹം പാകിസ്ഥാന്റെ പിടിയിലായ ശേഷമുളള വീഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍