മെയ്ക് ഇന്‍ ഇന്‍ഡ്യ പദ്ധതിയില്‍ നിര്‍മ്മിച്ച റൈഫിളുകൾ വേണ്ടെന്ന് സൈന്യം; തള്ളിയത് എകെ 47നു പകരം നിര്‍ദേശിച്ചത്

വ്യാഴം, 22 ജൂണ്‍ 2017 (07:43 IST)
‘മെയ്‌ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശീയമായി നിർമിച്ച തോക്കുകള്‍ സൈന്യം നിരസിച്ചു. കാലങ്ങളായി ജവാന്മാര്‍ ഉപയോഗിക്കുന്ന എകെ- 47, ഐ.എന്‍.എസ്.എ.എസ് എന്നീ തോക്കുകള്‍ക്ക് പകരം പ്രാദേശികമായി നിര്‍മ്മിച്ച 7.62x 51 എംഎം തോക്കുകളാണ് പ്രാഥമിക പരിശോധനക്ക് ശേഷം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സൈന്യം തള്ളിയത്.
 
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡായിരുന്നു ഈ തോക്കുകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ സൈന്യം നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ അവ പരാജയപ്പെട്ടു. ഈ തോക്കുകളില്‍ കാര്യമായി തന്നെ മാറ്റങ്ങള്‍ വരുത്തണമെന്നും തിര നിറയ്ക്കുന്നതിനുപോലും വളരെ സമയമെടുക്കുന്നുവെന്നും സൈന്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇനി പുതിയ കരാർ ക്ഷണിക്കും. തുടർച്ചയായി രണ്ടാം വർഷമാണ് തദ്ദേശീയ ആയുധങ്ങൾ സൈന്യം നിരസിക്കുന്നത്. തദ്ദേശീയമായി നിർമിച്ച 5.56 എംഎം എക്സ്കാലിബർ ഇനം തോക്കുകൾ കഴിഞ്ഞ വർഷം സൈന്യം തള്ളിയിരുന്നു. 

വെബ്ദുനിയ വായിക്കുക