മസ്ജിദ് തകര്‍ക്കാന്‍ ഹവാല പണം?

തിങ്കള്‍, 22 ഓഗസ്റ്റ് 2011 (12:26 IST)
PRO
ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിനു വേണ്ടിയുള്ള ഗൂഡാലോചനയ്ക്ക് പണമെത്തിയത് ഹവാല വഴികളിലൂടെയെന്ന് സൂചന. ഇതു സംബന്ധിച്ച അന്വേഷണം നടത്തുന്ന സിബിഐ സംഘത്തിന് ഹവാല വഴികളെ കുറിച്ച് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചില വലതുപക്ഷ സംഘടനകളാണ് ധനസമാഹരണം നടത്തിയത് എന്നും വിദേശ രാജ്യങ്ങളില്‍ നിന്നാണ് ബാബറി മസ്ജിദ് തകര്‍ക്കുന്നതിനുള്ള ഗൂഡാലോചയ്ക്ക് വേണ്ട പണം എത്തിയതെന്നും സൂചനയുണ്ട്. സെപ്തംബര്‍ പകുതിയോടെ അന്വേഷണം പൂര്‍ത്തിയാവുമെന്നാണ് ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ആദായനികുതി വകുപ്പിന്റെയും സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ ബിജെപി നേതാക്കളായ എ ബി വാജ്പേയിയും എല്‍കെ അദ്വാനിയും ഉള്‍പ്പെടെ 68 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സിബിഐ പരിശോധിക്കുന്നുണ്ട്.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സിബിഐ നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് പറയുന്നു. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ പേരുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക