ബ്രസീലുകാരിയെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍

ബുധന്‍, 30 ജൂണ്‍ 2010 (10:57 IST)
ന്യൂഡല്‍ഹിയിലെ ചിത്തരഞ്ജന്‍ പാര്‍ക്കിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബ്രസീലിയന്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റിലായി. സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന 27 വയസ്സുള്ള ബ്രസീലുകാരിയാണ് ബലാത്സംഗത്തിന് ഇരയായത്.

മയക്കുമരുന്ന് കലര്‍ത്തിയ ചായ നല്‍കി വീട്ടുടമ തന്നെ രണ്ട് തവണ ബലാത്സംഗത്തിന് ഇരയാക്കി എന്ന് ബ്രസീല്‍ യുവതി കഴിഞ്ഞ ദിവസം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നോയ്ഡയില്‍ മാസ് കമ്യൂണിക്കേഷന്‍ കോഴ്സിന് പഠിക്കുകയാണ് ബലാത്സംഗത്തിന് ഇരയായ യുവതി.

ജൂണ്‍ ആദ്യവാരമാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. ജൂണ്‍ 19 മുതല്‍ വാടകവീട്ടില്‍ താമസം തുടങ്ങി. 20 ന് തന്നെ സന്ദര്‍ശിക്കാനെത്തിയ വീട്ടുടമ മയക്കുമരുന്ന് കലര്‍ത്തിയ ചായ നല്‍കി ബലാത്സംഗം ചെയ്തു എന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന്, അടുത്ത ദിവസവും ഇയാള്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി പരാതിപ്പെടുന്നു.

ജൂണ്‍ 27 ന് വീട്ടുടമ തന്നെ വീണ്ടും ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചു എങ്കിലും താന്‍ അയാളെ മുറിക്കു പുറത്താക്കി എന്നും ബ്രസീല്‍ യുവതി പൊലീസിനോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക