പുതിയ സംസ്ഥാനം വേണം; ഒടുവില്‍ അസാമിലും വെടിപൊട്ടി; 2 മരണം

വെള്ളി, 2 ഓഗസ്റ്റ് 2013 (10:37 IST)
PTI
അസാമില്‍ കാര്‍ബി ആംഗ്‌ലോംഗ് സംസ്ഥാനത്തിനുവേണ്ടി വാദിക്കുന്നവര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്‌തമായതോടെ പൊലീസ്‌ സമരക്കാര്‍ക്കുനേരെ വെടിവയ്പു നടത്തി. വെടിവയ്പില്‍ വിദ്യാര്‍ഥി അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു കൂടാതെ 19 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

തെലങ്കാന സംസ്ഥാന രൂപീകരണ തീരുമാനം വന്നതിനു ശേഷമാണ് അസാമില്‍ ഇത്തരമൊരു പ്രക്ഷോഭം ആരംഭിച്ചത്. അസമിലെ ജില്ലാ ആസ്ഥാനമായ ദിഫുവില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സ്ഥലത്ത് കനത്ത പട്ടാള സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കാര്‍ബി സ്റ്റുഡന്റ്സ്‌ അസോസിയേഷന്റെ നേതൃത്വത്തിലാണു പ്രക്ഷോഭം നടന്നത്‌. പ്രക്ഷോഭകര്‍ കോണ്‍ഗ്രസ്‌ എംപി, എംഎല്‍എ തുടങ്ങിയവരുടെ വീടുകള്‍ ആക്രമിച്ചപ്പോഴാണ് പൊലീസ്‌ വെടിവച്ചത്‌. വിദ്യാര്‍ഥി രാഹുല്‍ സിഗ്ന (22), ഗൗതം തിമുംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.

PTI
സര്‍ക്കാര്‍ ഓഫിസുകള്‍ പ്രക്ഷോഭകര്‍ ആക്രമിച്ചു. അസം സാഹിത്യ സഭയുട ഓ‍ഫിസ്‌ ആക്രമിച്ചവര്‍ പുസ്‌തകങ്ങള്‍ നശിപ്പിച്ചു. റയില്‍വേ പാളം പൊളിക്കാനും ശ്രമം നടന്നതായി റിപ്പോര്‍ട്ട് ഉണ്ട്.

റേഡിയോ സ്റ്റേഷന്റെ സാറ്റലൈറ്റ്‌ ഡിഷുകള്‍ക്കു തീകൊളുത്താന്‍ ശ്രമിച്ചവരെ പിരിച്ചുവിടാന്‍ പൊലീസ്‌ ആകാശത്തേക്കു വെടിവയ്പു നടത്തി. പട്ടണത്തില്‍ പല സ്ഥലങ്ങളിലും പ്രക്ഷോഭകര്‍ തീവയ്പ്‌ ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ നടത്താനു ശ്രമം നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക