പളനിസാമി സര്‍ക്കാര്‍ വാഴുമോ അതോ വീഴുമോ?; വിശ്വാസ വോട്ടെടുപ്പിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീട്ടി - എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്കും സ്‌റ്റേ

ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (14:21 IST)
ജയലളിതയുടെ  മരണത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വത്തില്‍ പാര്‍ട്ടി പിടിച്ചടക്കല്‍ നീക്കങ്ങളില്‍ പളനിസാമി വിഭാഗത്തിന് തിരിച്ചടി. വിശ്വാസ വോട്ടെടുപ്പിന് ഏര്‍പ്പെടുത്തിയ സ്റ്റെ അടുത്തമാസം നാലുവരെ ഹൈക്കോടതി നീട്ടി. കൂടാതെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയ നടപടിക്കും സ്റ്റേ ഏര്‍പ്പെടുത്തിയ കോടതി തത്സ്ഥിതി തുടരണമെന്നും വ്യക്തമാക്കി.
 
സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരപക്ഷ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹോക്കോടതി ഉത്തരവ്. അതേസമയം, ഹൈക്കോടതി വിധി വന്നശേഷം പാര്‍ട്ടി സമര പരിപാടികള്‍ വ്യക്തമാക്കുമെന്നു പ്രതിപക്ഷമായ ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ വരെ പാര്‍ട്ടി സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 
 
നിലവിലുള്ള സര്‍ക്കാരിനെ മറിച്ചിടുമെന്ന് ടി.ടി.വി. ദിനകരനും ആവര്‍ത്തിച്ചു. അതിനിടെ, ഗവര്‍ണറുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമി മാറ്റിവച്ചു. ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാകും. എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ ഇടപെടുന്നില്ലെങ്കില്‍ ദിനകരന്‍ പക്ഷത്തിനാകും തിരിച്ചടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍