ഡല്‍ഹി കൂട്ടമാനഭംഗം; മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന് ഒരു വയസ്

തിങ്കള്‍, 16 ഡിസം‌ബര്‍ 2013 (09:15 IST)
PTI
രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടമാനഭംഗത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ഡിസംബര്‍ 16-ന് രാത്രിയാണ് ഡല്‍ഹിയില്‍ 23-കാരിയായ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്.

തെക്കന്‍ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍നിന്ന് രാത്രി 9.15-ന് ബസില്‍ കയറിയ യുവതിയെ വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിനൊപ്പം ക്രൂരമായി പരിക്കേല്‍പ്പിച്ചശേഷം യുവതിയെയും സുഹൃത്തിനെയും വസ്ത്രമുരിഞ്ഞ് വഴിയില്‍ തള്ളി.

ഇരുമ്പ് ദണ്ഡും ബ്ലെയ്ഡും ഉപയോഗിച്ച് ക്രൂരമായ പീഡനങ്ങളേറ്റ യുവതിയെ ഗുരുതരമായ പരിക്കുകളോടെയാണ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കുകളെതുടര്‍ന്ന് നില ഗുരുതരമായ പെണ്‍കുട്ടിയെ കുടല്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ധചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


PTI
ഡിസംബര്‍ 29ന് പെണ്‍കുട്ടി ലോകത്തോട് വിട പറഞ്ഞു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതും ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള മസ്തിഷ്‌ക ക്ഷതവുമായിരുന്നു മരണകാരണം. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നു. ഇതില്‍ ഒന്നാം പ്രതി രാം സിംഗ് ജയിലില്‍ തൂങ്ങിമരിച്ചിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയെ ജുവനൈല്‍ കോടതി മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവര്‍ക്ക് കോടതി വധശിക്ഷ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. തികച്ചും സ്ത്രീപക്ഷമായ വിധിയെന്നാണ് പ്രതികള്‍ക്കുള്ള ശിക്ഷയെ രാജ്യമൊന്നടങ്കം വിശേഷിപ്പിക്കുന്നത്

വെബ്ദുനിയ വായിക്കുക