ചരിത്രപരമായ ഇസ്രയേല്‍ സന്ദര്‍ശനം പൂര്‍ത്തിയായി; ജി 20 ഉച്ചക്കോടിക്കായി മോദി ജർമനിയിലേക്ക്

വെള്ളി, 7 ജൂലൈ 2017 (07:34 IST)
ഇസ്രയേല്‍ സന്ദര്‍ശനത്തിനുശേഷം ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിലേക്ക് യാത്ര തിരിച്ചു. മൂന്നു ദിവസത്തെ ഇസ്രയേൽ സന്ദർശനത്തിനിടെ സാമ്പത്തിക സഹകരണം, ഭീകരവാദം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കാൻ തീരുമാനമെടുത്തു. ഇസ്രയേല്‍ സര്‍ക്കാര്‍ നൽകിയ സ്വീകരണത്തിന് മോദി നന്ദി പറഞ്ഞു. 
 
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി ജപ്പാന്‍, കാനഡ, ബ്രിട്ടന്‍, ഇറ്റലി, അര്‍ജന്റീന, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. ഇതിനു പുറമേ ബ്രിക്‌സ് നേതാക്കളുടെ യോഗത്തിലും മോദി പങ്കെടുത്തേക്കും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെട്ട സംഘമാണ് ജി 20.
 
അതേസമയം, വിജയകരമായ ഇസ്രയേല്‍ സന്ദര്‍ശനം രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. പ്രൊട്ടോക്കോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നേരിട്ടെത്തിയാണ് മോദിയെ യാത്രയാക്കിയത്.  

വെബ്ദുനിയ വായിക്കുക