ജയലളിതയെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റി

ശനി, 19 നവം‌ബര്‍ 2016 (20:12 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽനിന്നും വാർഡിലേക്ക് മാറ്റി. എഡിഎംകെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ജയലളിതക്ക് അണുവിമുക്ത അന്തരീക്ഷം ആവശ്യമുള്ളതിനാലാണ് ആശുപത്രിയിലെ അത്യാസന്ന വിഭാഗത്തില്‍തന്നെ തുടരുന്നതെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡി  ഇന്നലെ വ്യക്തമാക്കിയിരുന്നു. ജയലളിത പൂർണമായും സുഖം പ്രാപിച്ചു. ശാരീരികമായും മാനസികമായും അമ്മ ആരോഗ്യവതിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണ് അവർ ഇപ്പോൾ കഴിയുന്നത്. അണുബാധ ഉണ്ടാവാതിരിക്കുന്നതിനാണ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നതെന്നും ആശുപത്രി ചെയര്‍മാന്‍ അറിയിച്ചിരുന്നു.

പനിയും നിർജലീകരണവും കാരണം സെപ്റ്റംബർ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക