അഞ്ച് പെണ്‍മക്കളെ വെട്ടിക്കൊന്ന കേസില്‍ പിതാവിന്റെ വധശിക്ഷയ്ക്ക് സ്‌റ്റേ

വ്യാഴം, 8 ഓഗസ്റ്റ് 2013 (20:10 IST)
PRO
PRO
മധ്യപ്രദേശില്‍ അഞ്ച് പെണ്‍മക്കളെ വെട്ടിക്കൊന്ന കേസില്‍ കുറ്റവാളിയായ പിതാവിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതി സ്‌റ്റേ. ശിക്ഷ വ്യാഴാഴ്ച നടപ്പാക്കാനിരിക്കേയാണ് സുപ്രീം കോടതിയുടെ അടിയന്തര ഇടപെടല്‍. ഇതു സംബന്ധിച്ച ഉത്തരവ് ജബല്‍പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലഭിച്ചതായി ജയില്‍ സൂപ്രണ്ട് എസ്എസ് സെങ്കര്‍ അറിയിച്ചു. ഇവിടെയാണ് പ്രതിയായ മഗന്‍ലാലിനെ പാര്‍പ്പിച്ചിരിക്കുന്നത്.

വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് ചില സാമൂഹ്യപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റീസിനെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

2011ലാണ് തന്റെ അഞ്ചു പെണ്‍മക്കളെ മഗന്‍ലാല്‍ കോടലി കൊണ്ട് വെട്ടിക്കൊന്നത്. ഒരു വയസ്സിനും അഞ്ചു വയസ്സിനും മധ്യേ പ്രായമുള്ളവരായിരുന്നു കൊല്ലപ്പെട്ട കുട്ടികള്‍. മഗന്‍ലാലിന് വധശിക്ഷയ്ക്കു വിധിച്ച സെഷന്‍സ് കോടതിയുടെ വിധി മറ്റു കോടതികള്‍ ശരിവയ്ക്കുകയായിരുന്നൂ. ഇയാള്‍ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജൂലൈയില്‍ തള്ളുകയായിരുന്നു. കോടതിയുടെ ഇടപെടലില്‍ സന്തോഷമുണ്ടെന്ന് മഗന്‍ലാലിന്റെ സഹോദരന്‍ പ്രതികരിച്ചു. 2011ലെ ആ കറുത്ത രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക