Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

അഭിറാം മനോഹർ

വ്യാഴം, 5 ജൂണ്‍ 2025 (19:53 IST)
ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറ്റവും വിശുദ്ധതയും മഹത്വവുമുള്ള ദിനങ്ങളില്‍ ഒന്നാണ് ബക്രീദ്. ത്യാഗത്തിന്റെ പെരുന്നാള്‍ എന്ന പേരിലാണ് ഈ ദിനം അറിയപ്പെടുന്നത്. ബക്രീദ് ദിനം എല്ലാ മുസ്ലീങ്ങള്‍ക്കും ആത്മവിശുദ്ധിയുടെയും ഏകദൈവ വിശ്വാസത്തിന്റെയും പ്രതീകമാണ്. ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു സംഭവത്തിന്റെ അനുസ്മരണം കൂടിയാണ് ബക്രീദില്‍ നടക്കുന്നത്. ബക്രിദിന്റെ പിറവിക്ക് പിന്നില്‍ പ്രവാചകന്‍ ഇബ്രാഹിം നബി (അലൈഹിസ്സലാം) നടത്തിയ ദൈവാനുശാസനപ്രകാരമുള്ള മഹാത്യാഗമാണ്. അല്ലാഹുവിന്റെ ഇച്ഛയോടനുസരിച്ച് തന്റെ പ്രിയപുത്രന്‍ ഇസ്മാഈല്‍ നബിയെ (അലൈഹിസ്സലാം) ത്യാഗം ചെയ്യാന്‍ ഇബ്രാഹിം നബി തയ്യാറായതും ഇബ്രാഹിം നബിയുടെ ദൈവവിശ്വാസത്തില്‍ അള്ളാഹു സംതൃപ്തനായതുമായ കഥയാണ് ബക്രീദിന് പറയാനുള്ളത്. ദൈവത്തിന്റെ പരീക്ഷണത്തില്‍ ഒരിക്കല്‍ പോലും ഇബ്രാഹിം നബിയുടെ മനസ് ചഞ്ചലമായില്ല. ഉറച്ച ദൈവവിശ്വാസത്തിന്റെ ഈ കഥയാണ് ബക്രീദിന് പിന്നിലുള്ളത്.
 
 
ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന പ്രകാരം, ഇബ്രാഹിം നബിക്ക് ദൈവസന്നിധിയില്‍ നിന്ന് ഒരു ദൈവിക സ്വപ്നം ലഭിക്കുന്നു. തന്റെ മകനായ ഇസ്മായിലിനെ ത്യാഗം ചെയ്യണമെന്ന് അള്ളാഹു നിര്‍ദേശിക്കുന്നു. മകനെ ദൈവത്തിനായി ത്യാഗം ചെയ്യാന്‍ ഇബ്രാഹിം നബി തയ്യാറാവുകയും ചെയ്യുന്നു. അവസാനം ഇബ്രാഹിം നബി ത്യാഗത്തിന് ഒരുങ്ങുമ്പോള്‍ അള്ളാഹു തടയുകയും ഇബ്രാഹിം നബിയുടെ വിശ്വാസത്തില്‍ സംതൃപ്തനായെന്നും മകന് പകരം ഒരു മൃഗത്തെ ത്യാഗം ചെയ്താല്‍ മതിയെന്ന് അരുളുകയും ചെയ്യുന്നു. ഏകദൈവത്തിലുള്ള ഈ വിശ്വാസത്തെ പ്രകീര്‍ത്തിക്കുന്ന ദിനമാണ് വിശ്വാസികള്‍ക്ക് ബക്രീദ്.ബക്രീദ് ദിനത്തില്‍ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓര്‍മയ്ക്ക് ആട്, പോത്ത്, കാള എന്നിങ്ങനെ ഏതെങ്കിലും മൃഗങ്ങളെ ഇസ്ലാം മതവിശ്വാസികള്‍ ത്യാഗം ചെയ്യുന്നു. ഇങ്ങനെ ബലി നല്‍കിയ മാംസത്തിന്റെ ഒരു ഭാഗം കുടുംബത്തിനും രണ്ടാമത്തെ ഭാഗം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മൂന്നാമത്തെ ഭാഗംദരിദ്രര്‍ക്കും നല്‍കുന്നു. ഹജ്ജ് തീര്‍ഥാടന ഘട്ടത്തിന്റെ അവസാന ഘട്ടം കൂടിയാണ് ബക്രീദ്. മക്കയില്‍ ആയിരക്കണക്കിന് തീര്‍ഥാടകര്‍ തങ്ങളുടെ കല്ലെറിയല്‍ കര്‍മങ്ങളും മറ്റ് വിശുദ്ധ കര്‍മങ്ങളും തീര്‍ത്തതിന് ശേഷം ബക്രീദ് ആഘോഷിക്കുന്നു. ത്യാഗത്തിന്റെ മഹത്വത്തെ കുറിച്ചും ഏകദൈവത്തിലുള്ള അര്‍പ്പണത്തെ പറ്റിയുമാണ് ബക്രീദ് ദിനം വിശ്വാസികളെ ഓര്‍മപ്പെടുത്തുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍