ഭീഷ്മാ സാഹ്നി : തമസ്സിന്‍റെ കഥാകാരന്‍

WDPRO
മനുഷ്യമനസിലൊളിഞ്ഞിരിക്കുന്ന കൊടുംതമസ്സ് ദിനരാത്രങ്ങളെ സന്ത്രാസത്തിന്‍റേയും ഭീതിയുടേയും അന്ധകാരപ്പുതപ്പണിയിച്ച കഥ പറഞ്ഞ്, നമ്മളെ ചിലതെല്ലാമോര്‍മ്മിപ്പിച്ച് ഭീഷ്മാ സാഹ്നി യാത്രയായി.

മരണത്തിന്‍റെ തണുത്ത തമസ്സിലേക്ക് നടന്നുമറയുമ്പോഴും ബോധമനസ്സിന്‍റെ വെളുപ്പില്‍ സാഹ്നി കുറിച്ചിട്ട വരികള്‍ എന്നുമവശേഷിക്കും. 2008 ജൂലായ് 12 ആ വേര്‍പാടിന്‍റെ അഞ്ചാം വാര്‍ഷികമാണ്.

""എന്‍റെ ചിന്തകള്‍ കൂടുതലായി വാര്‍ന്നുവീണ സ്വന്തം കൃതി തമസ്സ് എന്ന നോവല്‍ തന്നെയാണ്'' സാഹ്നി പലപ്പോഴും പറയുമായിരുന്നു.

പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ ജ-നിച്ച് വിഭജ-നത്തിന്‍റെ കറുത്ത ദിവസങ്ങളില്‍ എല്ലാം ഇട്ടെറിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഭീഷ്മാ സാഹ്നി അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.

ലോകത്തെ നടുക്കിയ വര്‍ഗ്ഗീയ കലാപങ്ങള്‍ അരങ്ങേറിയ ഇന്ത്യ-പാകിസ്ഥാന്‍ വിഭജ-നം സാഹ്നിയുടെ ഓര്‍മ്മകളെ എന്നും വേട്ടയാടിയിരുന്നു. കൂടെ കളിച്ചു നടന്ന മുസ്ളീം കൂട്ടുകാര്‍ വെറുപ്പോടെ ഹിന്ദുവായ തന്നെ നോക്കിയത് സാഹ്നിക്കെങ്ങിനെ മറക്കാന്‍ കഴിയും?

എന്നിട്ടും വര്‍ഗ്ഗീയകലാപത്തിന്‍റെ കയ്പ്പുനീര്‍ രുചിച്ച സാഹ്നിയൊരിക്കലും മുസ്ളീംങ്ങളോട് അസഹിഷ്ണുത കണിച്ചില്ലെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ വിഭജ-നത്തെ അടിസ്ഥാനമാക്കി അനേകം സാഹിത്യസൃഷ്ടികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം തന്നെ വര്‍ഗ്ഗീയ കലാപങ്ങളുടെ കാരണങ്ങള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്നവയായിരുന്നു.


എന്നാല്‍ സാഹ്നിയുടെ തമസ്സാവട്ടെ, സംഭവങ്ങളുടെ യഥാതഥ വിവരണവും. തീര്‍ത്തും പക്ഷപാതമില്ലാതെ അങ്ങിനെയൊരു വിവരണം നല്‍കിയതിന് മരിക്കുന്നതുവരെ സാഹ്നിക്ക് വിമര്‍ശനങ്ങളുടെ കല്ലേറ് കൊണ്ടിട്ടുണ്ട്.

വിഭജ-നകാലത്തെ കലാപങ്ങള്‍ ഇനിയൊരിക്കലുമുണ്ടാവില്ലെന്ന് കരുതിയ സാഹ്നിക്ക് നടുക്കമുണ്ടാക്കിയ സംഭവമായിരുന്നു ബോംബെ കലാപങ്ങള്‍. മതത്തിന് വേണ്ടി മനുഷ്യന്‍ മൃഗമാവുന്ന അവസ്ഥ സാഹ്നിയെ ഇരുത്തി ചിന്തിപ്പിച്ചു.

തുടര്‍ന്നാണ് വിഭജന കാലത്തെ കലാപങ്ങളുടെ പശ്ഛാത്തലത്തില്‍ തമസ്സെന്ന നോവല്‍ രചിച്ചത്. മതഭ്രാന്താകുന്ന തമസ്സിനാല്‍ ആവേശിക്കപ്പെട്ട് മനുഷ്യന്‍ നടത്തുന്ന ക്രൂരതകള്‍ പ്രതിപാദ്യ വിഷയമായ ഈ കൃതി എന്നും നിലനില്‍ക്കത്തക്കതാണ്.

പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ 1915 ലാണ് സാഹ്നിയുടെ ജ-നനം. മരിക്കുമ്പോള്‍ 82 വയസ്സുണ്ടായിരുന്നു.

1975 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള സാഹ്നിയുടെ തമസ് പ്രസിദ്ധ സംവിധായകനായ ഗോവിന്ദ് നിഹലാനി ചലച്ചിത്രമാക്കിയിട്ടുണ്ട്. നോവല്‍, നാടകം, മൊഴിമാറ്റം, അധ്യാപനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള സാഹ്നി ഒരു ബഹുമുഖ പ്രതിഭയായിരുന്നു.

വെബ്ദുനിയ വായിക്കുക