നെരൂദയെ ഓര്‍ക്കുമ്പോള്‍....

മാനവികതയും വിപ്ളവവീര്യവും സമമായി തുടിക്കുന്ന കവി; ഭൂമിയേയും മനുഷ്യരേയും ഒരുപോലെ സ്നേഹിച്ച കവി - അതാണ് പാബ്ളോ നെരൂദ. കവിതയും കലാപവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.മാനവികതയുടെ ആ വിശ്വമഹാകവിയുടെ നൂറാം ജന്മദിനമായിരുന്നു 2004 ജൂലായ് 12 ന്

ജീവിതാനുഭവങ്ങളും കാവ്യാനുഭൂതികളും വിപ്ളവാമുഖ്യവുമാണ് ഒരു പക്ഷെ കേവലമൊരു നയതന്ത്രജ്ഞനെന്ന നിലയില്‍ ഒതുങ്ങിപ്പോകാതെ വിശ്വമഹാകവിയായി നെരൂദയെ മാറ്റിയത്.

വൈവിദ്ധ്യങ്ങളെ നെരൂദ ഇഷ്ടപ്പെട്ടു. പാരമ്പര്യത്തെ ഉള്‍ക്കൊണ്ടു. ജനങ്ങളെ അറിഞ്ഞു. അടിച്ചമര്‍ത്തലുകളെയും ചൂഷണത്തെയും വെറുത്തു. മര്‍ദ്ദിതരുടെയും പീഢിതരുടെയും തോഴനായി.

സാര്‍വലൗകികമായ മാനവികതയും പീഢനത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെയുള്ള സമരാഗ്നിയുമാണ് ചിലിയുടെ തെക്കേമൂലയില്‍ നിന്നും ലോകത്തിന്‍റെ സിരാപടലങ്ങളിലേക്ക് പടര്‍ന്നു കയറാന്‍ നെരൂദയെ പ്രാപ്തനാക്കിയത്.

ചിലിയിലെ പ്രസിഡന്‍റ് സ്ഥാനം സമരനായകനായ സാല്‍വഡോര്‍ അലന്‍ഡേയ്ക്കു വേണ്ടി വിട്ടുകൊടുക്കാന്‍ (സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍) നെരൂദയെ മനസ്സിനെ സജ്ജമാക്കിയതും മനുഷ്യകഥാനുഗായിയായ ഹൃദയമാണ്.

ഇതിഹാസ തുല്യമായ രചനയാണ്, ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ സാമൂഹിക ജീവിതം വിവരിക്കുന്ന കാന്‍റോ ജനറല്‍ എന്ന 340 കൃതികളുടെ സമാഹാരം. ലാറ്റിനമേരിക്കക്കാരുടെ ജീവിതത്തിന്‍റെ ചരിത്രവും വികാസവും ദര്‍ശനവും സംസ്കാരവുമെല്ലമതില്‍ പ്രതിഫലിച്ചു.

ഫാസിസത്തിനെതിരെയുള്ള വീരഗാഥയായിരുന്നു ഭൂമിയിലെ വാസമെന്ന കവിത. 1933 ലെ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിനു തൊട്ടുമുമ്പായിരുന്നു ക്രാന്തദര്‍ശിത്വപരമായ ഈ രചന.


മുമ്പത്തെ ബര്‍മ്മയില്‍ ചിലിയുടെ നയതന്ത്രപ്രതിനിധിയായി പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ശ്രീലങ്കയിലും നയതന്ത്രജോലികള്‍ ചെയ്തു.

എന്നാല്‍ സ്പെയിനില്‍ ആഭ്യന്തര കലാപം തുടങ്ങിയപ്പോല്‍, കമ്മ്യൂണിസ്റ്റ് വിപ്ളവവീര്യത്തിന്‍റെ കരുത്തുമായി നെരൂദ അവിടെ പാഞ്ഞെത്തി. തന്‍റെ ഉറ്റ സഖാവും വിശ്വകവിയുമായ ലോര്‍ക്കൈയെ സഹായിക്കാന്‍. ജനറല്‍ ഫ്രാങ്കോയ്ക്കെതിരെ നടന കലാപത്തില്‍ ചിലിക്കാരനായ നെരൂദയും പങ്കെടുത്തു. ലോര്‍ക്കൈയെ പൈശാചികമായി വധിക്കുന്നതു കാണാനും അത് ലോകത്തെ അറിയിക്കാനും അദ്ദേഹത്തിനു ദുര്‍വിധിയുണ്ടായി.

പിന്നെ സ്പെയിനിലെ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിലായി അദ്ദേഹത്തിന്‍റെ ശ്രദ്ധ. നെരൂദ ചിലിയുടെ നിയമനിര്‍മ്മാണസഭയായ സെനറ്റില്‍ എത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സര്‍ക്കാര്‍ നിരോധിച്ചതുകൊണ്ട് ആ പദവിയില്‍ ഏറെ തുടരാനായില്ല. സെനറ്റില്‍ നിന്ന് പുറത്താക്കിയപ്പോള്‍ നെരൂദ ഒളിവില്‍ പോയി.

അലന്‍ഡെ നെരൂദയെ ഫ്രാന്‍സിലെ അംബാസഡറാക്കി. അവിടെ നിന്നദ്ദേഹം മടങ്ങിയത് രക്താര്‍ബ്ബുദവുമായിട്ടായിരുന്നു. അലന്‍ഡെ അമേരിക്കന്‍ പിന്തുണയോടെ വധിക്കപ്പെട്ടു. പിന്നെ ഏറെനാള്‍ നെരൂദയും ജീവിച്ചില്ല.

സാധാരണക്കാരെക്കുറിച്ച്, തൊഴിലാളികളെക്കുറിച്ച് ഭൂമിയേയും കര്‍ഷകരെയും കുറിച്ച് അസാധാരണവും അത്യുദാത്തവുമായ കവിതകളെഴുതിയ പ്രിയ കവി ഭൂവാസം അവസാനിപ്പിച്ച് മടങ്ങിയിരുന്നു.


വെബ്ദുനിയ വായിക്കുക