അധ്യാപന വൃത്തിയില്‍ നിന്നും വിരമിച്ച പ്രമുഖ കവി വി . മധുസൂദനന് നായരുമായി വിദ്യാര്‍ഥികളായ രജ-ിതയും അനുജ-യും നടത്തിയ അഭിമുഖം.
സ ാഹിത്യരംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു ?
ഏതൊരു എഴുത്തുകാരനും എന്ന പോലെ ബാല്യകാലത്തുണ്ടാകുന്ന കൗതുകങ്ങള്‍, അക്ഷരത്തോടു തോന്നുന്ന അദൃശ്യമോ അവാച്യമോ ആയ പ്രിയം, ജീവിതത്തൊടു തോന്നുന്ന പ്രിയം, ചില സങ്കല്പ കൗതുകങ്ങള്‍. ഇതൊക്കൈക്കൊണ്ട് ബാല്യകാലം തൊട്ട് സാഹിത്യം ഒരു ആനന്ദമായിരുന്നു. സാഹിത്യം ഒരു കര്‍മ്മമായിരുന്നു.
ആദ്യത്തെ കവിത ?
ആദ്യത്തെ കവിതകള്‍ .. അവയെ കവിതയെന്നു വിളിക്കാമോ എന്നെനിക്ക് സംശയമുണ്ട്. ആദ്യത്തേത് കുസൃതികള്‍. അങ്ങനെ ഒരു ഏഴാം ക്ളാസ്സ്, എട്ടാം ക്ളാസ്സ് കാലത്തൊക്കെ കുറെ എഴുതിയിട്ടുണ്ട്. ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന കാലം തൊട്ട് കുറച്ച് തൃപ്തികരമായ രീതിയില്‍ രചനകള്‍ നടത്തിയെന്നാണ് എന്റെ ഓര്‍മ്മ.
ആദ്യമായി പ്രസിദ്ധീകരിച്ചത്?
പ്രസാധനത്തിനെക്കുറിച്ച് അധികം ഞാന്‍ ശ്രദ്ധവച്ചിട്ടില്ല. ആദ്യമായിട്ട് പ്രസിദ്ധീകരിച്ചത് കുങ്കുമം വാരികയില്‍ 'നിദ്രേ നിദ്രേ' എന്നൊരു കവിത ആയിരിക്കണം. പിന്നെയും ഏറെക്കാലം പ്രസിദ്ധീകരണം എന്ന താത്പര്യമൊന്നുമില്ലാതെ എന്തെങ്കിലും അക്ഷരക്കുറിമാനങ്ങള്‍ നടത്തികൊണ്ടിരുന്നെന്നേയുള്ളു.
വിദ്യാഭ്യാസകാലത്തെ ഒന്നനുസ്മരിക്കാമോ ?
എന്റെ വിദ്യാഭ്യാസകാലം ഇന്നത്തെ കാലത്തേക്കാള്‍ കുറെക്കൂടെ വരണ്ടതും കുറേക്കൂടെ ഗ്രാമീണവും കുറെക്കൂടെ കൃത്രിമത കുറഞ്ഞതുമായിരുന്നു. സഹജ ജീവിതവും വിദ്യാഭ്യാസവും പരസ്പരം പൊരുത്തപ്പെട്ടു പോകുന്ന കാലമായിരുന്നു. അതുകൊണ്ട് ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു യാന്ത്രിക വിദ്യാഭ്യാസവും സാമ്പത്തിക ഭാരം വളരെയുള്ള വിദ്യാക്ളേശവും അന്ന് അധികമുണ്ടായില്ല.
എങ്കിലും ഇന്ന് പറയുന്നതുപോലെ വിദ്യാഭ്രാന്ത് അന്നില്ലായിരുന്നെങ്കിലും വിദ്യാഭ്യാസ കൗതുകമുള്ളവര്‍ക്ക് ഉന്നതമായ കോഴ്സുകളൊക്കെ പഠിച്ചു പാസാകാന്‍ വളരെ ബുദ്ധിമുട്ടു തന്നെയായിരുന്നു. കാരണം ഇന്നത്തെ പണത്തിന്റെ പെരുപ്പം നോക്കിയാല്‍ അന്ന് ആളുകള്‍ക്ക് നാണയം കുറവായിരുന്നു. ബാങ്ക് ലോണും ഇല്ലായിരുന്നു. സൗജന്യങ്ങളും കുറവായിരുന്നു.
അതുകൊണ്ട് ഞാന്‍ ഫീസ് കൊടുത്തും കൊടുക്കാതെയും കഴിഞ്ഞും കഴിയ്ക്കാതെയും പുസ്തകം വാങ്ങിച്ചും വാങ്ങിയ്ക്കാതെയുമൊക്കെയാണ് പഠിച്ചത്. അന്നത് ത്യാഗമൊന്നുമല്ല.
25 വര്‍ഷത്തെ അദ്ധ്യാപനത്തിനു ശേഷം ഈ അടുത്തിടെ വിരമിച്ചല്ലോ. അദ്ധ്യാപകനെന്ന നിലയില്‍ ഉള്ള കുറച്ച് ഓര്‍മ്മകള്‍ ?
അദ്ധ്യാപകനെന്ന നിലയിലുള്ള ഓര്‍മ്മകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെ കുറിച്ചാണ്. അവരുടെ ശ്രേയസ്സും അവരുടെ വിഷമവുമില്ലാമാണ് എന്റെ ഓര്‍മ്മകള്‍. ഒരിക്കലും ക്ളാസ്സില്‍ ഒരു അദ്ധ്യാപകനായിരിക്കാതെ വേറെ എന്തെങ്കിലുമാകാന്‍ എനിക്ക് അവസരമുണ്ടായിട്ടില്ല.
അദ്ധ്യാപന ജീവിത കാലത്തു മുഴുവന്‍ ഇപ്പോഴെന്ന പോലെ അദ്ധ്യാപകനായിത്തന്നെ തുടര്‍ന്നു. അതുകൊണ്ട് ഒരു കുട്ടിയോടും നീരസം ഉണ്ടായില്ല.
ഒരു നിമിഷവും പഠിപ്പിക്കുന്നതില്‍ അലംഭാവവും വന്നിട്ടില്ല. മാത്രമല്ല, ഇന്ന് വളരെ ചാര്‍താര്‍ത്ഥ്യവുമുണ്ട്. ഇപ്പോള്‍ എവിടെപ്പോയാലും നമ്മുടെ കുട്ടികള്‍ സ്നേഹത്തോടെ പരിഗണിക്കുന്നു. എന്നുവച്ചാല്‍ നമ്മുടെ കര്‍മ്മത്തില്‍ എന്തെങ്കിലും സഫലത വന്നിട്ടുണ്ടെന്നാണ് ഊഹിക്കേണ്ടത്.
പഠിപ്പിച്ച് പാഠ്യഭാഗം തീര്‍ത്ത് പരീക്ഷയ്ക്ക് തയ്യാറാക്കിവിടുക എന്നത് മാത്രമല്ല എന്റെ ജോലിയായിരുന്നത്, ഞാനെന്റെ കര്‍ത്തവ്യമായിട്ടെടുത്തിരുന്നത്. ഓരോ ആളിലുമുള്ള നന്മയെ വളര്‍ത്തുക, സര്"ശക്തിയെ വളര്‍ത്തുക, അവരിലുള്ള വ്യക്തിത്വത്തെ ശുദ്ധീകരിക്കാന്‍ ശ്രമിക്കുക. അതുകൊണ്ട് പൊല്ലാത്തവരെന്നു കരുതപ്പെട്ടിരുന്ന കുട്ടികള്‍ പോലും നല്ലവരാണെന്നു മനസ്സിലാക്കാനും സ്ഥാപിക്കാനും എനിക്കു സാധിച്ചിട്ടുണ്ട്.
അദ്ധ്യാപനത്തിലേക്ക് വരാനുള്ള കാരണം?
അതിഷ്ടമായിരുന്നു. എന്തുകൊണ്ടായിഷ്ടം എന്നു ചോദിച്ചാല്‍ എനിക്ക് എന്നെത്തന്നെ നന്നാക്കാന്‍ അദ്ധ്യാപനം പോലെ നല്ലൊരു ജോലിയില്ല. ജോലിയെന്നല്ല പറയേണ്ടത് കര്‍മ്മം എന്നാണ്.
മാസ്റ്റര്‍പീസായ നാറാണത്ത് ഭ്രാന്തന് എഴുതാനുണ്ടായ സാഹചര്യം ?
നാറാണത്തുഭ്രാന്തന് എഴുതാനുണ്ടായ സാഹചര്യം ഈ ആധുനികകാല ജീവിതമാണ്. ഈ നാട്ടിലെ ജനവര്‍"ങ്ങള് രാഷ്ട്രീയ രംഗങ്ങളിലെ ഉപജാപങ്ങള്‍, അടവുകള്‍, രാഷ്ട്രത്തില്‍ എല്ലായിടത്തും നടത്തിവരുന്ന വിഭജനങ്ങള്‍, മനുഷ്യന്റെ മതം, മാത്സര്യം, സാഹോദര്യത്തിന്റെ പേരിലുള്ള വിളവെടുപ്പുകളും മുതലെടുപ്പുകളും ഇങ്ങനെ ഇതെല്ലാം കൂടിക്കഴിഞ്ഞപ്പോള്‍ എല്ലാവര്ക്കും വേണ്ടിയെന്നോണം എന്നില്‍ ഒരു ഭ്രാന്തന് ഉണര്‍ന്നു എന്നതാണ് സത്യം.
ഈ കവിത ജീവിതവുമായി എത്രമാത്രം സാമീപ്യം പുലര്‍ത്തുന്നു ?
ഒരെഴുത്തുകാരന്റേയും ജീവിതവുമായി ബന്ധപ്പെടാതെ ഒരു കൃതിയും ഉണ്ടാവില്ല. പക്ഷേ സമ്പൂര്‍ണ്ണമായും ആ ഒരെഴുത്തുകാരന്റെ ജീവിതമാണ് എല്ലാ കൃതിയും എന്നു കരുതാനും പാടില്ല. ഏതെങ്കിലും വിധത്തില്‍ എന്റെ പ്രത്യക്ഷാനുഭവവും പരോക്ഷാനുഭവവും ഭാവനാനുഭവവും എല്ലാം ചേര്‍ന്നതാണ് ഈ കവിത.
മിക്ക കവിതകളും പുരാണ കഥാപാത്രങ്ങളെയോ മിത്തുകളെയോ ആധാരമാക്കിയുള്ളതാണല്ലോ. ഇതിന് പ്രത്യേകിച്ച് കാരണമെന്താണ് ?
അങ്ങനെ നിരാധാരമായൊരു ഭാഷയില്ല. ഭാഷയില്‍ സമ്പൂര്‍ണ്ണമായിട്ടും ഓരോ പദവും, ഓരോ സങ്കല്പത്തിലോ ചരിത്രത്തിലോ പുരാണത്തിലോ ഉള്ള ഒരു ഭാ വത്തിന്റെയോ പ്രതിനിധിയാണ്. ഓരോ വാക്കും ഓരോ രൂപകമാണെന്നു പറയാം. ഒരു മെറ്റഫര്‍. ഓരോ വാക്കും ഒരു ബിംബമാണ്.
ഭൂതകാലമില്ലാതെ ഭാഷയില്ല, ഭൂതകാലം ഏറ്റവും സമൃദ്ധമായിട്ടുള്ള നാടാണ് ഭാരതം. മറ്റുള്ളിടങ്ങളില് ആ സമൃദ്ധി വളരെ കൂടുതലാണ്. അത്തരം ഭാഷയില്‍ സമൃദ്ധമായ ഭൂതകാല കഥകള്‍, മിത്തുകള്‍ അല്ലെങ്കില്‍ പഴയ സങ്കല്പങ്ങള് ഇതൊക്കെ സ്വീകരിച്ചാണ് ആധുനിക കാലം ആശയങ്ങളെ ആവിഷ്കരിക്കുന്നത്.
ഒരു ബിംബം ഒരുപാട് ധ്വനികള്‍ തരുന്നതാണ്. നമ്മുടെ ഭൂതകാല ബിംബങ്ങളെ പലരും പല രീതിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. പക്ഷെ അതിനുള്ളില്‍ വേറെയും സത്യങ്ങള്‍ ഉണ്ട് എന്നു തോന്നി. ഇത്തരം സത്യങ്ങളെ ആവിഷ്കരിക്കാന്‍ ഈ കഥാബിംബങ്ങളെ സ്വീകരിക്കുക എന്നു പറയുന്നത് വളരെ നന്നായിരിക്കും. പ്രത്യേകിച്ച് എന്നെ സംബന്ധിച്ച് ഞാനിതൊന്നും ബോധപൂര്‍വം സ്വീകരിക്കുന്നതല്ല.
ഒരു ആശയം, സന്ദര്‍ഭം ഉണ്ടാകുമ്പോള്‍ ആ അനുഭവത്തിന്റെ കൂടെച്ചേര്‍ന്ന് ആ കഥാപാത്രങ്ങളോ കഥാസന്ദര്‍ഭങ്ങളോ പൂര്‍വകാല ബിംബങ്ങളോ നമ്മുടെ ഉള്ളിലേക്ക് കടന്നുവരുന്നു. ഈ കടന്നു വരുന്നവയെ ആ രീതിയില്‍ ആവിഷ്കരിക്കുന്നതെന്നാണ് സത്യം.
ഗാന്ധര്‍വം, ഗാന്ധി, സന്താനഗോപാലം ഇവ എഴുതാനുള്ള സാഹചര്യമെന്ത് ?
ഗാന്ധര്‍വം, ശാകുന്തളം എന്ന കാളിദാസ കൃതിയോടുള്ള ആരാധനയില്‍ നിന്നു ജനിച്ചതാണ്. കാളിദാസ കൃതിയെ ആളുകള്‍ ഇന്ന് വേണ്ടരീതിയില്‍ ഗൗനിക്കുന്നില്ല എന്നു തോന്നി. ശാകുന്തളം, ഒരു രാഷ്ട്ര മീമാംസകൂടിയാണ്. അതൊരു പാരിസ്ഥിതിക കൃതികൂടിയാണ്. അല്ലെങ്കില്‍ പ്രപഞ്ച സുസ്ഥിതിക്കു വേണ്ടിയിട്ടുള്ള ഉദാത്തമായ ദര്‍ശനമാണ്. അ ദര്‍ശനത്തെ ആവിഷ്കരിക്കാനുള്ള എന്റെ ഏറെക്കാലം നീണ്ടുനിന്ന അഭിവാഞ്ഛ അല്ലെങ്കില്‍ അത്യാഗ്രഹമാണ് ഗാന്ധര്‍വം എന്ന കവിതയായി വന്നത് എന്നതാണ് ശരി.
സന്താനഗോപാലം ഒരു ആകസ്മികമായ സംഭവം എന്റെ ഉള്ളില്‍ ഉളവാക്കിയ ആവേശം കൊണ്ട് എഴുതിയതാണ്. ലോകത്തെമ്പാടും പലരീതിയില്‍ പീഢിപ്പിക്കപ്പെടുന്ന ദുരുപയോഗം ചെയ്യപ്പെടുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചിന്തയുണ്ടായിട്ടുണ്ട്. ആ കുഞ്ഞുങ്ങളുടെ രക്ഷകനാണ് എന്ന അന്വേഷണമുണ്ടായിട്ട് എഴുതിയതാണ് സന്താനഗോപാലം എന്ന കവിത.
ഗാന്ധി ഈ കാലത്ത് നാം വിസ്മരിച്ചു പോയ ഒരു എല്ലു മനുഷ്യനെക്കുറിച്ചുള്ള കവിതയാണ്. ഇന്ന് ഇന്ത്യയ്ക്കു ഒരു ഗാന്ധിയെ ആവശ്യമാണെന്നു തോന്നി. ഗാന്ധിയായി വരുന്നവരാരും ഗാന്ധിയല്ല എന്നെനിക്കു മനസ്സിലായി.
യഥാര്‍ത്ഥ ഗാന്ധിയുടെ പേരുതൊട്ട് ദിവ്യത്വം ഉണ്ടാക്കിയെടുക്കുന്ന ഒരുപാടു കോലങ്ങള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഇതെല്ലാം പ്രച്ഛന്ന വേഷങ്ങളാണ്. യഥാര്‍ത്ഥ ഗാന്ധി എന്നു പറയുന്നതിന്ത്യയുടെ ആത്മാവാണ്. ഇന്ത്യയുടെ ആത്മാവിനെ ശരിയായി അറിയുന്ന സാമൂഹികപ്രവര്‍ത്തകരും ഭരണക്കാരും നമുക്കിനിയുണ്ടാകണം.
സംസ്കാര നേതാക്കന്മാരും അങ്ങനെ തന്നെയുണ്ടാവണമെന്നു ഞാന്‍ വിചാരിക്കുന്നു. കാരണം ഇന്ത്യയുടെ പൗരാണികവും ഈ അടുത്തകാലം വരെയുള്ളതുമായ നന്മയുടെ സത്ത മുഴുവനും എടുത്തിട്ടാണ് ഒരു ഗാന്ധി എന്നയാളുണ്ടായതെന്ന് ഞാന്‍ വിചാരിക്കുന്നു.
ഗാന്ധിയുടെ ജീവിതം മുഴുവനും പരിശോധിച്ച ശേഷമാണ് ഞാന്‍ ഈ കവിത എഴുതിയത്. ഇന്ത്യയുടെ ഈ ആളിക്കത്തുന്ന പ്രളയാഗ്നിയുടെ മുകളിലൂടെ നടന്നുപോകാന്‍ ഒരു ഗാന്ധി വേണം എന്നാഗ്രഹം കൊണ്ടാണ് എഴുത്തിനുമപ്പുറത്തെപ്പോഴും എഴുതിക്കൊണ്ടിരിക്കുന്ന ഗാന്ധിയെക്കുറിച്ച് ഒരു കവിത എഴുതിയത്.
പൂമുഖം തുടങ്ങാനുള്ള സാഹചര്യവും അതിന്റെ പ്രവര്‍ത്തനങ്ങളെയും ഭാവി പരിപാടികളെയും പറ്റിയും വിശദമാക്കാമോ ?
ഞാന്‍ അധ്യാപനായിരുന്ന തുമ്പ സെന്റ് സേവിയേഴ്സ് കോളേജില്‍ മലയാളം വിഭാഗത്തിന് ഒരു പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുണ്ടായതാണ് പൂമുഖം. എല്ലാവര്ക്കും ഒത്തുകൂടാനുള്ള ഒരു പൂമുഖമായി ഇരിക്കുന്നത് നല്ലതാണ്.
ഭാവിയില്‍ ഒത്തിരിപ്പേര് അതില്‍ അംഗങ്ങളാകുകയും അവരെല്ലാം ഹൃദയം കൊണ്ട് ഒന്നിക്കുകയും പരസ്പരം ബന്ധം പുലര്‍ത്തുകയും പരസ്പരം ചിന്തിച്ചും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചും മലയാള സംസ്കാരത്തിനും, മലയാള സാഹിത്യത്തിനും പിന്നെ എവിടെ ജീവിക്കുന്നുവോ അവിടെയെല്ലാം ജീവിക്കുന്ന മനുഷ്യന്റെ സംസ്കാരത്തിനും വേണ്ടി ഈ സംഘടന പ്രവര്‍ത്തിക്കണമെന്നാണ് എന്റെ ആഗ്രഹം.
അത് സഫലമായാല്‍ എല്ലാവര്ക്കും അതൊരു പുണ്യമായി. ഈ പൂമുഖത്തില്‍ നിന്ന് കടന്നുപോയ കുട്ടികള്‍ക്ക് തന്നെ മറ്റു കുട്ടികള്‍ക്ക് മാര്‍"നിര്‍ദ്ദേശം നല്കുവാനും ഒരു തൊഴില്‍ കണ്ടെത്തിക്കൊടുക്കനും സാധിക്കും. ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പങ്കെടുക്കാനും സാധിക്കും.
ക്ഷീണിക്കാതെ പ്ര വര്‍ത്തിച്ചുകൊണ്ടിരിക്കുക, ആത്മവിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുക, നൈരാശ്യം വരാതിരിക്കുക, സത്യം കളയാതിരിക്കുക, നല്ലതിനെയെല്ലാം സ്നേഹിക്കുക, പൊല്ലാത്തതിനെ പോലും വെറുക്കാതെ അതിനും നല്ലതു വരാന്‍ പ്രാര്‍ത്ഥിക്കുക, നേര്‍ബുദ്ധിയോടെയും ഊര്‍ജ്ജസ്വലതയോടെയും ജീവിക്കുന്ന ചെറുപ്പക്കാര്‍ക്ക് ഒരിക്കലും ഒരു കുറവും വരികയില്ല.