“നീ കഥ കൊടുക്കുമോ?” - മമ്മൂട്ടി രഞ്ജിത്തിനോട് ചോദിച്ചു!

ബുധന്‍, 26 ഒക്‌ടോബര്‍ 2016 (16:24 IST)
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജി എസ് വിജയന്‍ ഒരു സിനിമ ചെയ്യാന്‍ ആലോചിക്കുന്ന സമയം. തന്‍റെ ആഗ്രഹവുമായി വിജയന്‍ മമ്മൂട്ടിയുടെ സമീപമെത്തി. രഞ്ജിത്തിന്‍റെ ഒരു സിനിമയുടെ ലൊക്കേഷനിലായിരുന്നു അപ്പോള്‍ മമ്മൂട്ടി.
 
ജി എസ് വിജയന് ഡേറ്റ് കൊടുക്കാന്‍ മമ്മൂട്ടിയോട് രഞ്ജിത് അഭ്യര്‍ത്ഥിച്ചു. ‘നീ കഥ കൊടുക്കുമോ?” എന്ന് മമ്മൂട്ടി തിരിച്ചുചോദിച്ചു.
 
രഞ്ജിത് ഒരുനിമിഷം നിശബ്ദനായി. പിന്നീട് പറഞ്ഞു - “തിരക്കഥ കൊടുക്കാം”.
 
‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന പ്രൊജക്ട് അവിടെ ജനിക്കുകയായിരുന്നു. മമ്മൂട്ടി, ശങ്കര്‍ രാമകൃഷ്ണന്‍, ഹരിശ്രീ അശോകന്‍, വിനീത്, കാവ്യാ മാധവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം 2012 നവംബര്‍ 21ന് റിലീസായി. രഞ്ജിത് തന്നെയായിരുന്നു നിര്‍മ്മാതാവ്.
 
ഒരു ചെറിയ സബ്ജക്ടില്‍ നിന്നും ഉരുത്തിരിഞ്ഞ ബാവുട്ടിയുടെ നാമത്തില്‍ ബോക്സോഫീസില്‍ ഹിറ്റായി. വിനീതിന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ സിനിമയിലെ സതീശന്‍. അതുപോലെ അലവി എന്ന കഥാപാത്രമായി ഹരിശ്രീ അശോകനും തിളങ്ങി. കാവ്യാമാധവന്‍റെ നീലേശ്വരം സ്ലാംഗിലുള്ള സംഭാഷണങ്ങളും ശ്രദ്ധിക്കപ്പെട്ടു.

വെബ്ദുനിയ വായിക്കുക