മോഹന്‍ലാല്‍ അന്വേഷിക്കുന്നു, മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ മരണം!

ബുധന്‍, 22 ഫെബ്രുവരി 2017 (18:22 IST)
1986ലാണ് മലയാളത്തില്‍ ആ മിസ്റ്ററി ത്രില്ലറ് റിലീസ് ചെയ്തത് - ‘കരിയിലക്കാറ്റുപോലെ’. പി പത്മരാജന്‍ സംവിധാനം ചെയ്ത സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും റഹ്‌മാനുമായിരുന്നു പ്രധാന താരങ്ങള്‍. കാര്‍ത്തികയും സുപ്രിയയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
 
ഹരികൃഷ്ണന്‍ എന്ന പ്രശസ്തനായ ചലച്ചിത്ര സംവിധായകനായാണ് മമ്മൂട്ടി കരിയിലക്കാറ്റുപോലെയില്‍ അഭിനയിച്ചത്. ഹരികൃഷ്ണന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ കൊല്ലപ്പെടുന്നു. ഈ കൊലപാതകക്കേസ് അന്വേഷിക്കാന്‍ എത്തുന്നത് അച്യുതന്‍‌കുട്ടി എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. മോഹന്‍ലാലാണ് അച്യുതന്‍‌കുട്ടിയെ അവതരിപ്പിച്ചത്.
 
അക്കാലത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു കുറ്റാന്വേഷണ സിനിമയായിരുന്നു കരിയിലക്കാറ്റുപോലെ. സുധാകര്‍ മംഗളോദയത്തിന്‍റെ ‘ശിശിരത്തില്‍ ഒരു പ്രഭാതം’ എന്ന റേഡിയോ നാടകമാണ് പത്മരാജന്‍ ഈ സിനിമയുടെ കഥയായി സ്വീകരിച്ചത്.
 
ആദ്യം ഈ സിനിമയ്ക്ക് ‘അറം’ എന്ന് പേരിട്ടിരുന്നു. പിന്നീട് ടൈറ്റില്‍ വിനയാകുമോ എന്ന് ഭയന്നിട്ടാകണം കരിയിലക്കാറ്റുപോലെ എന്ന് മാറ്റുകയായിരുന്നു. എന്തായാലും അതീവഭംഗിയുള്ള ഒരു ടൈറ്റില്‍ തന്നെയാണ് ചിത്രത്തിന് ലഭിച്ചത് എന്നതില്‍ തര്‍ക്കമില്ല.
 
മമ്മൂട്ടിയുടെയും സുപ്രിയയുടെയും കഥാപാത്രങ്ങളായിരുന്നു കരിയിലക്കാറ്റുപോലെയില്‍ ഏറ്റവും സങ്കീര്‍ണം. അവര്‍ ആ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി. അവസാനരംഗത്തില്‍ റഹ്‌മാന്‍ സ്കോര്‍ ചെയ്തു. അമ്മയുടെയും ഹരികൃഷ്ണന്‍റെയും സംഘര്‍ഷജീവിതത്തില്‍ ശ്വാസം കിട്ടാതെ പിടയുന്ന ശില്‍പ്പ എന്ന പെണ്‍കുട്ടിയായി കാര്‍ത്തിക മാറി.
 
തന്‍റെ ജീവിതത്തെ തന്നെ ഉലച്ചുകളയുന്ന ഒരു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍റെ ആത്മസംഘര്‍ഷങ്ങളും കേസ് അന്വേഷണശൈലിയുമൊക്കെ മോഹന്‍ലാല്‍ ഗംഭീരമാക്കിയപ്പോള്‍ കരിയിലക്കാറ്റുപോലെ പത്മരാജന്‍റെ ഇതരസൃഷ്ടികളില്‍ നിന്ന് വേറിട്ടുനിന്നു.

വെബ്ദുനിയ വായിക്കുക