സി വി- സാമൂഹികചരിത്രത്തിന്‍റെ ചിത്രകാരന്‍

ടി
WDWD
മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റുകളില്‍ പ്രമുഖനും മലയാള പ്രഹസനത്തിന്‍റെയും ചരിത്രനോവലിന്‍റെയും ഉപജ്ഞാതാവു മാണ് സി വി രാമന്‍ പിള്ള . ചരിത്രാഖ്യായികള്‍ രചിച്ച രാമന്‍ പിള്ളയെ മലയാളത്തിലെ സ്കോട്ട് എന്നു ചിലര്‍ വിശേഷിപ്പിക്കുന്നു

കൊല്ല വര്‍ഷം 1033 ഇടവം 7 ന് തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ടയിലെ കൊച്ചുകണ്ണച്ചാര്‍ വീട്ടില്‍ നീലകണ് ഠപ്പിള്ളയുടെയും കണ്ണങ്കര പാര്‍വതിപ്പിള്ളയുടെയും മകനായി ജനിച്ചു. അമ്മയുടെ തറവാട് ആറയൂരും പിതാവിന്‍റേത് കുളത്തൂരുമായിരുന്നു.

ഇതിഹാസങ്ങളില്‍ മാത്രം ദര്‍ശിക്കുവാന്‍ കഴിയുന്ന അത്യഗാധമായ ജീവിതവീക്ഷണവും ഭാവനാശക്തിയും സി.വി യുടെ സാഹിത്യ സൃഷ്ടികളില്‍ തുടിച്ചുനില്‍ക്കുന്നു. എഴുപതില്‍പ്പരം കഥാപാത്രങ്ങള്‍ക്ക് രൂപം കൊടുത്തിട്ടും അവയിലൊന്നു പോലും മറ്റൊന്നിന്‍റെ അനുകരണമായില്ല.

അനുവാചക ഹൃദയത്തില്‍ എന്തെന്നില്ലാത്ത വികാര വിചാരങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ മിഴിവുറ്റ കഥാപാത്രങ്ങള്‍ !. കാലം സി.വി. യുടെ മുന്നില്‍ ഒരു മൂര്‍ത്തിയായിരുന്നു. അദ്ദേഹം വര്‍ത്തമാനം കൊണ്ട് ഭൂതത്തെ തൊട്ട്, പിന്നെ വര്‍ത്തമാനത്തെ നിരാകരിച്ച് മാനവികതയെ സൃഷ്ടിക്കുവാന്‍ കാഴ്ചക്കാരനെ അഥവാ വായനക്കാരനെ പ്രേരിപ്പിച്ചു.

സി.വി. യുടെ ഈ സന്നിവേശമാണ് മലയാള നോവല്‍ സാഹിത്യത്തെ അതിന്‍റെ ആവിര്‍ഭാവ ദശയില്‍ തന്നെ ലോകസാഹിത്യ നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.


മലയാള ഗദ്യനാടകം ഒരു പ്രസ്ഥാനമെന്ന നിലയില്‍ ശക്തിയാര്‍ജ്ജിച്ചതും സി.വി. യിലൂടെയാണെന്ന് പറയാം. സി.വി.രാമന്‍ പിള്ളയിലുള്ള സമര്‍ത്ഥനായ നാടക കൃത്തിനെ മലയാള നടക പ്രസ്ഥാനത്തിന് വിസ്മരിക്കാനാവില്ല. ഒന്‍പത് പ്രഹസനങ്ങള്‍ സി.വി. യുടേതായിട്ടുണ്ട്.

ഒരു കാലഘട്ടത്തില്‍ സി.വി യുടെ നാടകങ്ങളുടെ അവതരണം തലസ്ഥാന നഗരിയിലെ സാംസ്കാരിക ജീവിതത്തിന്‍റെ ചൈതന്യധാരയായിരുന്നു. ബഹുമുഖ പ്രതിഭയുടെ ഉടമയായ സി.വി പത്രപ്രവര്‍ത്തന രംഗത്തും തന്‍റെ ക്രാന്ത ദര്‍ശിത്വം വെളിവാക്കിയിരുന്നു.

''എന്നെ അത്ഭുതപ്പെടുത്തിയത് സി.വി. യുടെ ഓര്‍മ്മശക്തിയാണ്. സാധാരണ ഗ്രന്ഥകാരന്മര്‍ പുസ്തകമെഴുതുന്ന രീതിയിലല്ല, അദ്ദേഹം ഗ്രന്ഥരചന നിര്‍വഹിക്കുന്നത്. ധര്‍മ്മരാജായില്‍ പതിനെട്ടാം അദ്ധ്യായമാണ് ആദ്യം എഴുതിയത്. കഥയും പാത്രങ്ങളും മനസ്സില്‍ എത്ര സ്വാധീനപ്പെടുത്തിയിരുന്നുവെന്ന് നോക്കണം. ഇന്നും അതോര്‍ത്തിട്ട് അത് എങ്ങനെയാണ് സാധിച്ചതെന്ന് എനിക്ക് ഊഹിക്കുവാന്‍ കഴിയുന്നില്ല''. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി ഒരിക്കല്‍ അഭിപ്രായപ്പെട്ടു,

. ''കാലത്തിന്‍റെ കൊടുംപാതയില്‍ സി.വി.രാമന്‍ പിള്ളയും ചന്തു മേനോനും ഇല്ലായിരുന്നുവെങ്കില്‍ താനും തന്‍റെ തലമുറയില്‍പ്പെട്ടവരും ഇന്നത്തെ നിലയില്‍ എത്തുമായിരുന്നോ? സര്‍ഗ്ഗാത്മകപ്രതിഭയുള്ള ഒരു പുതിയ തലമുറയ്ക്ക് നേതൃത്വം കൊടുത്ത സാംസ്കാരിക നായകന്‍ എന്ന നിലയിലും സി.വി.രാമന്‍ പിള്ളയും ഒ.ചന്തുമേനോനും എക്കാലവും ജ്വലിച്ചു നില്‍ക്കുകതന്നെ ചെയ്യും''. സി.വി. സ്മാരക പ്രഭാഷണത്തില്‍ പങ്കെടുത്ത മനുഷ്യ കഥാനുഗായിയായ എം.ടി.വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു.