സോളാറിനെ കുറിച്ച് മിണ്ടരുത്, സാമുദായിക സ്പർധ വളർത്തുന്ന തീപ്പോരി പ്രസംഗങ്ങളും അരുത്; പ്രസംഗ പരിശീലനവുമായി സിപിഎം

ബുധന്‍, 27 മാര്‍ച്ച് 2019 (11:04 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെത്തും മുൻപ് പ്രാദേശിക നേതാക്കൾക്ക് സിപിഎം നേതൃത്വത്തിന്റെ മാർഗ്ഗനിർദേശം. തൽക്കാലം സോളാർ കേസിനെ കുറിച്ചോ അതിലെ പരാതിയെക്കുറിച്ചോ പറയേണ്ടതില്ല. സാമുദായിക സ്പർധ വളർത്തുന്ന തീപ്പോരി പ്രസംഗങ്ങളും അരുത്. കേന്ദ്രഭരണത്തിന്റെ പാളിച്ചകൾ അക്കമിട്ട് നിരത്തണം. കേന്ദ്രത്തിൽ യുപിഎയെ ഇടതുപക്ഷം അനുകൂലിച്ചപ്പോഴുണ്ടായ നേട്ടങ്ങളും കൃത്യമായി പറയണമെന്നാണ് നിർദേശങ്ങൾ.
 
പ്രാദേശിക തലത്തിൽ പ്രാസംഗികരെ വളർത്തിയെടുക്കാനും പരിശീലിപ്പിക്കാനും സിപിഎം സംസ്ഥാന വ്യാപകമായി നടത്തിയ പരിശീലന ക്ലാസുകളിൽ എന്തൊക്കെ പറയണം, എന്തൊക്കെ പറയേണ്ടതില്ല എന്നതിനെക്കുറിച്ചാണ് മുതിർന്ന നേതാക്കൾ ക്ലാസെടുത്തത്. നിയോജകമണ്ഡലം തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് മൂന്ന് മണിക്കൂർ വീതമായിരുന്നു ക്ലാസ്.
 
നാൽപ്പത് മിനുറ്റ് കൂടി വന്നാൽ മുക്കാൽ മണിക്കൂർ അതിനകം പറയാനുള്ള കാര്യങ്ങൾ കൃത്യമായി പറയണം.സംസ്ഥാനത്തെ ഭരണനേട്ടങ്ങളും പ്രളയകാലത്തെ ഒരുമയുമെല്ലാം എടുത്ത് പറഞ്ഞ് നിക്ഷ്പക്ഷരെപ്പോലും ആകർഷിക്കാൻ പ്രാസംഗികർക്ക് കഴിയണമെന്നും നിർദേശം നൽകിയിരുന്നു. വിദ്യാർത്ഥി-യുവജന സംഘടനാ പ്രവർത്തകരായിരുന്നവർ, അധ്യാപകർ തുടങ്ങി പൊതുരംഗത്ത് പ്രവർത്തിക്കുന്നവരെയാണ് പരിശീലനത്തിനു നിയോഗിച്ചത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍